അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും വിജയകരമായി മടക്കയാത്ര ആരംഭിച്ച് ആക്‌സിയം 4 ദൗത്യസംഘം. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാലുപേരാണ് ഡ്രാഗണ്‍ ഗ്രേഡ് പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചത്.
വിജയകരമായി അൺഡോക്കിങ് പൂർത്തിയായതോടെ ഇന്ത്യന്‍ സമയം വൈകിട്ട് 4:45 -ഓടെ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടു. ശുഭാംശു ശുക്ല, യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്.
നിരവധി തവണ മാറ്റിവെച്ച ശേഷമാണ് ജൂൺ 26ന് ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങൾ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തിയിരുന്നു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് 22 മണിക്കൂറുകൾ നീണ്ട യാത്രക്ക് ശേഷമാകും സഞ്ചാരികൾ ഭൂമി തൊടുന്നത്. ചൊവാഴ്‌ച ഇന്ത്യൻ സമയം മൂന്ന് മണിക്ക് കാലിഫോർണിയക്ക് അടുത്തുള്ള പസഫിക് സമുദ്രത്തിൽ പേടകം ലാന്‍റ് ചെയ്തേക്കും.
ഭൂമിയില്‍ എത്തിക്കഴിഞ്ഞ ശേഷം നാല് സംഘാംഗങ്ങളും ഏഴ് ദിവസം പ്രത്യേക നിരീക്ഷണത്തിൽ ആയിരിക്കും. ഈ സമയ പരിധി കഴിഞ്ഞ് ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് തിരികെ എത്തും.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



