അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിൻ്റെ ശില്‍പി അരുണ്‍ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. വിര്‍ജീനിയയിലെ റിച്ച്മൗണ്ടില്‍ നടക്കുന്ന വേള്‍ഡ് കന്നഡ കോണ്‍ഫറന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അരുണ്‍ യോഗിരാജും കുടുംബവും വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയാണ് നിഷേധിച്ചത്. എന്നാല്‍ വിസ നിഷേധിക്കാന്‍ എന്താണ് കാരണമെന്ന് യുഎസ് എംബസി വ്യക്തമാക്കിയിട്ടില്ല.
മൈസുരുവില്‍ നിന്നുള്ള ശില്‍പിയാണ് അരുണ്‍ യോഗിരാജ്. ശില്‍പ നിര്‍മാണ പാരമ്പര്യമുള്ള കുടുംബമാണ് അരുണിൻ്റെത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങിലും അരുണ്‍ പങ്കെടുത്തിരുന്നു. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദം നേടിയ അരുണ്‍ ആറ് മാസത്തോളം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തിരുന്നു. എന്നാല്‍ ശില്‍പ കലയോടുള്ള താല്‍പ്പര്യം തിരിച്ചറിഞ്ഞ അരുണ്‍ സ്വകാര്യ കമ്പനിയിലെ ജോലി ഉപക്ഷേിച്ച് തൻ്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുകയായിരുന്നു.
കേദാര്‍നാഥില്‍ സ്ഥാപിച്ചിരിക്കുന്ന 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യ ശില്‍പ്പം അരുണ്‍ യോഗിരാജ് രൂപകല്‍പ്പന ചെയ്‌തതാണ്. കൂടാതെ ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രബോസിൻ്റെ ശില്‍പ്പവും അരുണ്‍ ആണ് രൂപകല്‍പ്പന ചെയ്‌തത്. മൈസൂരിലെ ചഞ്ചനക്കാട്ട് സ്ഥാപിച്ചിരിക്കുന്ന 21 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ, ബിആര്‍ അംബേദ്ക്കറിൻ്റെ 15 അടി ഉയരമുള്ള ശില്‍പം, സ്വാമി രാമകൃഷ്‌ണ പരമഹംസരുടെ ശില്‍പം തുടങ്ങിയവയെല്ലാം അരുണിൻ്റെ പ്രധാന കലാസൃഷ്‌ടികളാണ്.



