ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് സംഭവം നടന്നത്.
താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്‌തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളും അടക്കം പിടിച്ചെടുത്തു. ബിഹാറിലെ പട്‌നയിലായിരുന്നു ജോസ് തോമസ് മുമ്പ് താമസിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പാണ് ഇദ്ദേഹം സിക്കന്തര്‍പൂരിൽ എത്തിയത്.
ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്‌തു മതപരിവര്‍ത്തനം നടത്തി എന്നായിരുന്നു പരാതി. ഇതിൻ്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും ജോസ് തോമസിനെതിരെ പരാതിയിൽ ഉണ്ടായിരുന്നു.
അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചു ദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദളിൻ്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്‌ചയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്‌തത്.



