കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
നിതിന്‍ രാജിൻ്റെ മരണത്തില്‍ പ്രത്യേക പൊലീസ് അന്വേഷണം സംഘം രൂപീകരിച്ചു. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നിതിൻ്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർഎൽ നിധിൻ രാജാണ് വെള്ളിയാഴ്‌ച ആത്മഹത്യ ചെയ്‌തത്. കോളേജിലെ അധ്യാപകർക്ക് എതിരെ മാതാപിതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും കേരളം പോലെ ഒരിടത്ത് ജാതിയുടെ പേരിൽ ഒരു വിദ്യാർത്ഥിക്ക് അപമാനം ഏൽക്കേണ്ടി വരുന്ന സാഹചര്യം അപലപനീയമാണെന്ന് കമ്മീഷൻ പറഞ്ഞു. യുവജന കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ നടത്തുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം.ഷാജർ പറഞ്ഞു.
അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കോളേജ് അധികൃതർ, അധ്യാപകർ, സഹപാഠികൾ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടു.



