ഗാസയിലെ ഉപരോധം തകർക്കാൻ ശ്രമിച്ച തട്ടിക്കൊണ്ടു പോയ ഫ്ലോട്ടില്ല പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് ഇസ്രായേലിൻ്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ- ഗ്വിർ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോ ഒരു തിരിച്ചടിക്ക് കാരണമാവുകയും ഇസ്രായേലിൻ്റെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നടത്തുന്ന “ഹസ്ബറ” എന്നറിയപ്പെടുന്ന പബ്ലിക് റിലേഷൻസ് കാമ്പെയിന് വലിയ തിരിച്ചടി നൽകുകയും ചെയ്‌തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ, ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ ആക്റ്റിവിസ്റ്റുകൾ ആഷ്‌ഡോഡ് തുറമുഖത്ത് കൈകൾ ബന്ധിക്കപ്പെട്ട നിലയിൽ കണ്ണുകൾ കെട്ടി നിലത്ത് മുട്ടുകുത്തി നിൽക്കുമ്പോൾ ബെൻ- ഗ്വിർ ആഹ്ളാദിക്കുന്നത് കാണിച്ചു.
സൈപ്രസ് തീരത്ത് അന്താരാഷ്ട്ര ജലാശയത്തിൽ ഇസ്രായേൽ നാവിക സേന ഫ്ലോട്ടില്ലയുടെ കപ്പലുകൾ തടഞ്ഞുനിർത്തി 430 പേരെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി. ഇവരിൽ കുറഞ്ഞത് 87 പേരെങ്കിലും ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 9,500-ലധികം പലസ്‌തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
ആക്റ്റിവിസ്റ്റുകളെ തറയിലൂടെ വലിച്ചിഴച്ചതിൻ്റെ ചിത്രങ്ങൾ കണ്ട ഇറ്റലി, ഫ്രാൻസ്, നെതർലാൻഡ്‌സ്, കാനഡ, സ്‌പെയിൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി, “അസ്വീകാര്യമായ” പെരുമാറ്റത്തെയും മനുഷ്യാന്തസിൻ്റെ ലംഘനത്തെയും അപലപിച്ചു.
‘ഹസ്ബറ’ മിഥ്യയുടെ തകർച്ച
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേലി ഉദ്യോഗസ്ഥർ നടത്തിയ ഭ്രാന്തമായ നാശനഷ്‌ട നിയന്ത്രണ നടപടികൾ, ആക്റ്റിവിസ്റ്റുകളെ വേഗത്തിൽ നാടുകടത്താൻ ഉത്തരവിട്ടത്. ദുരുപയോഗങ്ങളോടുള്ള ധാർമ്മിക രോഷത്തിൽ നിന്നല്ല, മറിച്ച് ഇസ്രായേലിൻ്റെ ആഗോള പ്രതിച്ഛായക്ക് വരുത്തിയ വിനാശകരമായ നാശത്തിൽ നിന്നാണെന്ന് വിദഗ്‌ദർ വാദിക്കുന്നു.
പതിറ്റാണ്ടുകളായി, ഇസ്രായേൽ “ഹസ്ബറ” – “വിശദീകരണം” എന്നർത്ഥം വരുന്ന ഒരു എബ്രായ പദത്തെ- ആശ്രയിച്ചുവരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പലസ്‌തീനികൾക്ക് എതിരായ തങ്ങളുടെ നയങ്ങളെയും സൈനിക നടപടികളെയും ന്യായീകരിക്കുന്നതിനുള്ള ഒരു പ്രചാരണ ക്യാമ്പയിൻ.
അൽ- ഷബാക്ക: ദി പലസ്‌തീനിയൻ പോളിസി നെറ്റ്‌വർക്കിലെ പലസ്‌തീൻ പോളിസി ഫെലോ ആയ ഫാത്തി നിമർ അൽ ജസീറയോട് പറഞ്ഞു. ഹസ്ബറ അടിസ്ഥാനപരമായി വ്യത്യസ്ത ആഗോള പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേക വിവരണങ്ങൾ തയ്യാറാക്കി “അധിനിവേശത്തിൻ്റെ പ്രതിച്ഛായ മനോഹരമാക്കാൻ” രൂപകൽപ്പന ചെയ്‌ത ഒരു പ്രചാരണമാണെന്ന്. എന്നിട്ടും, ബെൻ- ഗ്വിറിൻ്റെ ധിക്കാരപരമായ വീഡിയോ, വൻതോതിൽ ഫണ്ട് ലഭിച്ച ഈ ആഖ്യാനത്തെ ഒരു നിമിഷം കൊണ്ട് പൊളിച്ചുമാറ്റി.
ഇസ്രായേൽ കാര്യങ്ങളിൽ അക്കാദമിക വിദഗ്‌ദനായ മ്‌താനെസ് ഷെഹാദെയും ഈ വിലയിരുത്തലിനെ പിന്താങ്ങി. “ഇസ്രായേലിൻ്റെ കാതലായ പ്രശ്‌നം, ഈ വീഡിയോ അതിൻ്റെ യാഥാർത്ഥ്യം മുഴുവൻ ലോകത്തിനും കൈമാറി എന്നതാണ്,” -അദ്ദേഹം അൽ ജസീറയോട് പറഞ്ഞു. “ഘടനാപരമായ അക്രമവും മനുഷ്യാ അവകാശങ്ങളോടുള്ള അവഗണനയും നിലവിലെ ഇസ്രായേലി സ്ഥാപനത്തിൻ്റെ അടിസ്ഥാനമാണെന്ന് തത്സമയവും നിഷേധിക്കാൻ ആവാത്തതുമായ തെളിവുകൾ ഇത് ലോകത്തിന് നൽകി.”
അമേരിക്കയുടെ ഇരട്ടത്താപ്പും ഉപരോധങ്ങളും
നയതന്ത്രപരമായ ഈ പ്രത്യാഘാതം അമേരിക്കൻ നയങ്ങളിലെ പ്രകടമായ വൈരുദ്ധ്യങ്ങളെയും തുറന്നുകാട്ടി. വീഡിയോ പുറത്തുവന്നതിന് ശേഷം, ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി, ബെൻ-ഗ്വിറിനെ വിമർശിച്ചു. “തൻ്റെ രാജ്യത്തിൻ്റെ അന്തസിനെ വഞ്ചിച്ചു” -എന്ന് പറഞ്ഞു. എന്നിരുന്നാലും, മനുഷ്യാവകാശ ലംഘനങ്ങളേക്കാൾ, പ്രക്ഷേപണത്തിൻ്റെ അപമാനത്തിലാണ് ഹക്കബിയുടെ അപലപനം പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വിമർശകർ പെട്ടെന്ന് ചൂണ്ടിക്കാട്ടി.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ നാല് സംഘാടകർക്ക് എതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഹക്കബിയുടെ പരാമർശം വന്നത്. പലസ്‌തീൻ ഗ്രൂപ്പായ ഹമാസിനെ പിന്തുണക്കുന്നതിനായി മാനുഷിക ദൗത്യത്തെ “ഭീകര വിരുദ്ധ ഫ്ലോട്ടില്ല” എന്ന് മുദ്രകുത്തി. വിദേശത്തുള്ള പലസ്‌തീനികൾക്കായുള്ള പോപ്പുലർ കോൺഫറൻസിലെയും പലസ്‌തീൻ തടവുകാരുടെ ഐക്യദാർഢ്യ ശൃംഖലയായ സമിഡൗണിലെയും പ്രവർത്തകരെയാണ് യുഎസ് ഉപരോധങ്ങൾ ലക്ഷ്യമിട്ടത്.
വിശകലന വിദഗ്‌ദർ ഇതിനെ കടുത്ത ഇരട്ടത്താപ്പായി ഉയർത്തിക്കാട്ടുന്നു. മാനുഷിക ഫ്ലോട്ടില്ല സംഘാടകർ, പലസ്‌തീൻ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പ്രോസിക്യൂട്ടർമാർ എന്നിവരെ ഉപരോധിക്കാൻ യുഎസ് ഭരണകൂടം പെട്ടെന്ന് നീങ്ങിയപ്പോൾ, ബെൻ- ഗ്വിർ പോലുള്ള തീവ്ര വലതുപക്ഷ ഇസ്രായേലി മന്ത്രിമാരെ ഉത്തരവാദിത്തത്തിൽ നിന്ന് നിരന്തരം സംരക്ഷിക്കുകയും അക്രമാസക്തരായ ഇസ്രായേലി കുടിയേറ്റക്കാർക്ക് എതിരായ മുൻ ഉപരോധങ്ങൾ പോലും പിൻവലിക്കുകയും ചെയ്‌തു.




