ഉപയോഗശേഷമുള്ള കാലിയായ മദ്യക്കുപ്പികൾ ശേഖരിക്കാനൊരുങ്ങി ബെവ്‌കോ. ഇത്തരത്തിലുള്ള മദ്യക്കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ് ബിവറേജസ് കേർപ്പറേഷന്റെ ആലോചന. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായി.
സംസ്ഥാന വ്യാപകമായി ബെവ്‌കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവർഷം 51 കോടി കുപ്പി മദ്യമാണ് ശരാശരി വിൽക്കുന്നത്. ഉപയോഗശേഷം കുപ്പികൾ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് നടപടി.കുപ്പി നിക്ഷേപിക്കാൻ ഔട്ട്‌ലെറ്റിന് സമീപം ബാസ്‌കറ്റ് ഒരുക്കാനാണ് പ്രാഥമിക ഘട്ടത്തിലെ ആലോചന.
മദ്യം വാങ്ങാൻ വരുമ്പോൾ ഒഴിഞ്ഞ കുപ്പി അതിൽ നിക്ഷേപിക്കാം. പദ്ധതി സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും. സംസ്ഥാനത്തെ മുഴുവൻ ഔട്ട്‌ലെറ്റിലും ഈ സൗകര്യം ഒരുക്കും. ബാസ്‌കറ്റ് നിറയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ക്ലീൻ കേരള കമ്പനി ഇവ നീക്കം ചെയ്യും.പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക. ബോട്ടിലുകൾ നീക്കം ചെയ്യാൻ ചെറിയ തുക ബെവ്‌കോ നൽകേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല.



