ജനന നിരക്ക് ക്രമാതീതമായി താഴ്ന്നതോടെ ചൈനയിൽ പ്രീസ്‌കൂൾ സ്ഥാപനങ്ങൾ ഇടിയുകയാണ്. തുടർച്ചയായ രണ്ടാം വർഷവും കിൻഡർഗാർട്ടൻ സ്കൂളുകളുടെ എണ്ണം അഞ്ച് ശതമാനത്തിലധികം കുറയുകയായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, കിൻഡർഗാർട്ടനുകളിൽ ചേർക്കുന്ന കുട്ടികളുടെ എണ്ണത്തിലും വൻ കുറവ് അനുഭവപ്പെട്ടു.
2022-ൽ ചൈനയിലുടനീളം 2,89,200 കിൻഡർഗാർട്ടൻ സ്കൂളുകൾ പ്രവർത്തിച്ചിരുന്നപ്പോൾ, 2023-ൽ ഇത് 2,74,400 ആയി ചുരുങ്ങി. കഴിഞ്ഞ ആഴ്ച ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ പ്രകാരമാണ് ഈ കണക്കുകൾ. ജനനനിരക്ക് നിലനിർത്താൻ നിരവധി പദ്ധതികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും, ജനസംഖ്യ കുറയുന്ന ദിശയിലാണ് മുന്നോട്ട് പോകുന്നത്.
2023-ൽ ചൈനയിലെ പ്രീസ്‌കൂളുകളിൽ 4.9 കോടി കുട്ടികളാണ് ഉണ്ടായിരുന്നത്, ഇത് 2022-നേക്കാൾ 11 ശതമാനം കുറവാണ്. 2022-ൽ കിൻഡർഗാർട്ടൻ സ്കൂളുകളുടെ എണ്ണം 1.9 ശതമാനം കുറഞ്ഞപ്പോൾ, പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 3.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പ്രായമായ ജനസംഖ്യാ വിഹിതം ഉയരുന്ന സാഹചര്യത്തിൽ, ചില കിൻഡർഗാർട്ടൻ സ്കൂളുകൾ വയോജന പരിപാലന കേന്ദ്രങ്ങളായി മാറ്റാൻ ആരംഭിച്ചു.
ജനന നിരക്ക് നിലനിർത്താൻ കുടുംബങ്ങൾക്ക് സബ്‌സിഡികൾ വാഗ്ദാനം ചെയ്താണ് സർക്കാർ ശ്രമിക്കുന്നത്. ഗ്വാങ്‌ഡോങ്ങിൽ, രണ്ടാം കുഞ്ഞിന് 10,000 യുവാനും മൂന്നാമത്തേതിന് 30,000 യുവാനും ബോണസ് നൽകുമെന്നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട്. എന്നാലും, ഇത്തരം പദ്ധതികൾ ജനന നിരക്കിനെ വേണ്ടത്ര സ്വാധീനിക്കാത്തതായി ജനസംഖ്യാ വിദഗ്ദ്ധൻ ലിയാൻ ജിയാൻഷാങ് വ്യക്തമാക്കി.
2016-ൽ ഏകശിശു നയം നീക്കി. ജനസംഖ്യ 80 ദശലക്ഷം കടക്കുന്ന സിചുവാൻ പ്രവിശ്യയിൽ, കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഉള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തെങ്കിലും ജനന നിരക്ക് ഗണ്യമായി ഉയരാതെ താഴ്ന്ന നിലയിൽ തുടരുകയാണ്. ജനനനിരക്കിന്റെ കുറഞ്ഞ തോതും കോവിഡ് മൂലമുള്ള മരണനിരക്കും ചൈനയിലെ ജനസംഖ്യ കുറയാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
ജനസംഖ്യയുടെ ഈ വൻ കുറവ്, ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിലെ സമ്പദ്‌വ്യവസ്ഥക്കും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.



