കെ കരുണാകരന്റെ മകൾ പത്മജയ്ക്കു പിന്നാലെ തിരുവനന്തപുരത്തുനിന്നും 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇനിയും ബി.ജെ.പിയിലേക്ക് വരുമെന്ന് നേതൃത്വം പറയുമ്പോള്‍ നിലനിൽക്കുന്ന സാഹചര്യത്തില്‍ അതൊരിക്കലും തള്ളിക്കളയാന്‍ കഴിയുകയില്ല. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവന്നിരുന്ന പ്രതിഭാസമാണിപ്പോള്‍ കേരളത്തിലും സ്വാഭാവികമായിരിക്കുന്നത് .
കേരളത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു കരുണാകരനും ആന്റണിയും. ഈ രണ്ടുപേരുടെയും മക്കളിലൂടെയാണ് കേരളത്തിലെ ഓപ്പറേഷന്‍ താമരയ്ക്ക് ബി.ജെ പി തുടക്കമിട്ടിരിക്കുന്നത്. ലഭ്യമാകുന്ന വിവരം ശരിയാണെങ്കില്‍ മുൻ മുഖ്യമന്ത്രികൂടിയായ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെയും ബി.ജെ.പി ലക്ഷ്യമിട്ടിട്ടുണ്ട് .
മുൻ പാത പിന്തുടർന്ന് ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ക്കു പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിയാല്‍ അതിനേക്കാള്‍ വലിയ പ്രഹരം കോണ്‍ഗ്രസ്സിനു വേറെ ലഭിക്കാനില്ല . നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കേരളത്തിൽ നിന്നും ബി.ജെ.പിയില്‍ എത്തുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2026-ല്‍ യു.ഡി.എഫിന് കേരളത്തിന്റെ ഭരണം പിടിക്കാന്‍ കൂടി കഴിഞ്ഞില്ലങ്കില്‍ പിന്നെ കോൺഗ്രസും യുഡിഎഫ് സംവിധാനവും പൂർണ്ണമായും ഇല്ലാതാകുമെന്ന വിലയിരുത്തലും ബിജെപിയുടെ ദേശീയ നേതൃത്വത്തിനുണ്ട്.