ഈ വർഷത്തെ ലോകപ്രശസ്‌തമായ മൈസൂരു ദസറ ആഘോഷങ്ങൾ ബുക്കർ സമ്മാന ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്‌താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനത്തെ മുതിർന്ന ബിജെപി നേതാക്കളും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു എംഎൽഎയും ചോദ്യം ചെയ്‌തു.
വിശ്വാസത്തിൽ ഉറപ്പില്ലാത്ത ഒരാൾ ഒരു മതപരമായ ചടങ്ങിൽ അധ്യക്ഷത വഹിക്കാൻ അനുചിതമാണെന്ന് മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സിടി രവി പറഞ്ഞു. സാഹിത്യ പരിപാടിയിൽ അധ്യക്ഷത വഹിക്കാൻ അവർക്ക് കഴിയും. പക്ഷേ ദസറക്ക് കഴിയില്ലെന്ന് മൈസൂരു മുൻ എംപി പ്രതാപ് സിംഹ പറഞ്ഞു.
“ബാനു മുഷ്‌താഖിൻ്റെ നേട്ടത്തിന് ഞാൻ വ്യക്തിപരമായി അവരെ ബഹുമാനിക്കുന്നു. അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനത്തിന് അവർ അധ്യക്ഷയാകുമ്പോൾ അത് സ്വീകാര്യമാണ്. പക്ഷേ ചാമുണ്ഡേശ്വരി ദേവിക്ക് പൂജ അർപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന ഒരു ഹിന്ദുമത പരിപാടിയായ ദസറക്ക് അത് സ്വീകാര്യമല്ല. അവർക്ക് ചാമുണ്ഡേശ്വരി ദേവിയിൽ വിശ്വാസമുണ്ടോ? അവർ നമ്മുടെ പാരമ്പര്യങ്ങൾ പിന്തുടരുന്നുണ്ടോ?”
ഞായറാഴ്‌ച മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സിംഹ പറഞ്ഞു. ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട വിജയപുരയെ പ്രതിനിധീകരിക്കുന്ന എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ, എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു, “എഴുത്തുകാരിയും ആക്‌ടിവിസ്റ്റും എന്ന നിലയിൽ ബാനു മുഷ്‌താഖ് മാഡത്തോട് എനിക്ക് വ്യക്തിപരമായി ബഹുമാനമുണ്ട്. എന്നിരുന്നാലും, ചാമുണ്ഡേശ്വരി ദേവിക്ക് പൂക്കൾ അർപ്പിക്കുകയും വിളക്ക് കൊളുത്തുകയും ചെയ്‌തുകൊണ്ട് അവർ ദസറ ഉദ്ഘാടനം ചെയ്യുന്നത് അവരുടെ സ്വന്തം മതവിശ്വാസങ്ങളുമായി വൈരുദ്ധ്യമുള്ളതായി തോന്നുന്നു”.
“ഒരു ദൈവത്തിലും ഒരു വിശുദ്ധ ഗ്രന്ഥത്തിലും മാത്രം വിശ്വസിക്കുന്ന ഇസ്ലാമിനെയാണ് മാഡം പിന്തുടരുന്നത്, അതോ എല്ലാ വഴികളും ഒടുവിൽ ഒരേ മോക്ഷത്തിലേക്ക് നയിക്കുമെന്ന് അവർ ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിന് മുമ്പ് അത്തരം വ്യക്തത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത്രയും വ്യക്തതയില്ലാതെ, ബാനു മുഷ്‌താഖ് മാഡം ദസറ ഉദ്ഘാടനം ചെയ്യുന്നത് ഉചിതമല്ലെന്ന് തോന്നുന്നു. ദസറ ആഘോഷങ്ങൾക്കുള്ളിൽ സംസ്‌കാരികമോ സാഹിത്യപരമോ ആയ പരിപാടികൾ അവർ തീർച്ചയായും ഉദ്ഘാടനം ചെയ്തേക്കാം. പക്ഷേ, ദസറയുടെ മതപരമായ ഉദ്ഘാടനം തന്നെ ഒഴിവാക്കണം,” #KarnatakaDasara2025 എന്ന ഹാഷ്‌ടാഗിൽ യത്നാൽ പറഞ്ഞു.



