തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്‌കോണ മത്സരത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. നാലാമതും ഭരണതുടര്‍ച്ച ലക്ഷ്യം വെച്ചാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജനവിധി തേടിയത്.
ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളില്‍ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് സഖ്യം ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ഇറങ്ങുന്ന തമിഴ്‌നാട്ടില്‍ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമാണ് നടന്നത്. എഐഎഡിഎംകെ- ബിജെപി സഖ്യവും വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയും ഡിഎംകെക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആകെയുള്ള 234 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 23ന് ഒരൊറ്റ ഘട്ടമായിട്ടാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത്. 4654 സ്ഥാനാര്‍ത്ഥികളാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടിയത്. 85.10 ശതമാനമായിരുന്നു തമിഴ്‌നാട്ടിലെ പോളിംഗ് നിരക്ക്.
ഭരണം നിലനിര്‍ത്താനുള്ള പോരാട്ടമാണ് പതുച്ചേരിയില്‍ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നടത്തുന്നത്. ബിജെപിയും എഐഎഡിഎംകെയും എല്‍ജെകെയുമാണ് ഇവിടെ എന്‍ഡിഎ സഖ്യത്തിൻ്റെ ഭാഗമായ മറ്റ് കക്ഷികള്‍. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് 16, ബിജെപി 11, രണ്ട് സീറ്റ് വീതം എഐഎഡിഎംകെ, എല്‍ജെകെ എന്നിങ്ങനെയാണ് എന്‍ഡിഎ സഖ്യകക്ഷികള്‍ മത്സരിച്ചത്.
ഇത്തവണ അധികാരം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് സഖ്യം മത്സരിച്ചത്. ഏപ്രില്‍ 9ന് ഒറ്റഘട്ടമായിട്ടായിരുന്നു പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് നടന്നത്. 89.85 ശതമാനമായിരുന്നു പുതുച്ചേരിയിലെ പോളിംഗ്.
ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അസമില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസം സോന്‍മിലിറ്റോ മോര്‍ച്ചയാണ് ഇവിടെ ബിജെപി സഖ്യത്തിൻ്റെ മുഖ്യ എതിരാളികള്‍. കോണ്‍ഗ്രസ്, സിപിഐഎം റായിജോര്‍ ദള്‍, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎല്‍) ലിബറേഷന്‍, ഓള്‍പാര്‍ട്ടി ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസം സോന്‍മിലിറ്റോ മോര്‍ച്ചയിലെ സഖ്യകക്ഷികള്‍.
ആകെയുള്ള 126 നിയമസഭാ മണ്ഡലങ്ങളിലേക്ക് എപ്രില്‍ 9ന് ഒറ്റ ഘട്ടമായിട്ടായിരുന്നു അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. 722 സ്ഥാനാര്‍ത്ഥികളാണ് അസം നിയമസഭയിലേക്ക് ജനവിധി തേടിയത്. 85.96 ആയിരുന്നു അസമിലെ പോളിംഗ് ശതമാനം.



