വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചു. ബിജെപി വനിത പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. കറുത്ത കൊടികളുമായി ബിജെപി നേതാക്കൾ എത്തി.ഡൽഹി മുഖ്യമന്ത്രിയും മാർച്ചിൽ പങ്കെടുത്തു. പൊലീസ് ബിജെപി നേതാക്കളെ നടഞ്ഞു.
രണ്ടാമത്തെ ബാരിക്കേഡ് കടക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രാഹുലിൻ്റെ കോലം കത്തിച്ചു. എന്നാൽ പ്രതിഷേധം തുടങ്ങിവെച്ച മുഖ്യമന്ത്രി നേരത്തെ തന്നെ മടങ്ങി. ‘വനിതാ സംവരണം ഇല്ലാതാക്കിയതിൽ ലജ്ജിക്കൂ’ എന്ന് പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.
വനിതാ സംരക്ഷണബിൽ തങ്ങൾ കൊണ്ടുവന്നു, പ്രതിപക്ഷം തോൽപ്പിച്ചു എന്ന പ്രചാരണമായിരിക്കും ബിജെപി. മുദ്രാവാക്യം.2029-ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ബംഗാൾ, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ അജൻഡയാക്കാനും ലക്ഷ്യമിട്ടാണ് തിടുക്കത്തിൽ സർക്കാർ വനിതാ സംവരണ ഭേദഗതി ബില്ലുമായി രംഗത്തെത്തിയത് എന്നാണ് പ്രതിപക്ഷ ആക്ഷേപം.
വനിത സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകല്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം, പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്‌തത് വരാൻ പോകുന്ന നീക്കങ്ങളുടെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രനീക്കങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നൽകുന്നത്.എൻഡിഎക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻ്റെ വോട്ടുകൾ മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്.



