മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സില്ലോഡിലുള്ള ഒരു ക്ഷേത്രത്തിൽ മുസ്ലീം ശിവസേന എംഎൽഎയും മുൻ സംസ്ഥാന മന്ത്രിയുമായ അബ്ദുൾ സത്താർ ദർശനത്തിനായി പ്രവേശിച്ചതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരണ’ ചടങ്ങ് നടത്തി.
മഹാശിവരാത്രി ദിനത്തിൽ സത്താർ തൻ്റെ നിയമസഭാ മണ്ഡലമായ സില്ലോഡിലെ റഹിമാബാദിലെ ശിവക്ഷേത്രം സന്ദർശിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപിയും മറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
പിന്നീട്, ക്ഷേത്രം ‘ശുദ്ധീകരിക്കാൻ’ ബിജെപി പ്രവർത്തകർ ‘ഗോമൂത്രം’ തളിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ശുദ്ധീകരണത്തെ ബിജെപി ന്യായീകരിക്കുന്നു
“സത്താർ ഗോമാംസം കഴിക്കുകയും ക്ഷേത്രത്തിൻ്റെ പവിത്രതക്ക് കോട്ടം വരുത്തുകയും ചെയ്‌തു. (അദ്ദേഹത്തിൻ്റെ സന്ദർശനത്തിലൂടെ), അതുകൊണ്ടാണ് ഞങ്ങൾ അത് ശുദ്ധീകരിക്കാൻ ഗോമൂത്രം തളിച്ചത്. അദ്ദേഹം മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഒരുപോലെ വിഡ്ഢികളാക്കുന്നു. അടുത്തിടെ അദ്ദേഹം ഹജ്ജിന് പോയി. ഇപ്പോൾ ഒരു ക്ഷേത്രത്തിൽ പോകുന്നു,” -സില്ലോഡ് യൂണിറ്റ് ബിജെപി മേധാവി മനോജ് മൊറെല്ലു തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. -ഉറവിടം: പിടിഐ



