...
Home News Kerala ‘ബ്ലാക്ക് വെനം അക്കൗണ്ട്’; ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ട്: പെൺകുട്ടിയുടെ പിതാവ്

‘ബ്ലാക്ക് വെനം അക്കൗണ്ട്’; ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ട്: പെൺകുട്ടിയുടെ പിതാവ്

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണ് സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്

258

കൊച്ചി ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ്. ബ്ലാക്ക് വെനം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്‌തിരുന്നത് ആദിത്യയുടെ സുഹൃത്തുക്കളാകാമെന്നും അതാണ് മകള്‍ മരിച്ചതിന് പിന്നാലെ അക്കൗണ്ട് അണ്‍ഫോളോ ചെയ്‌തതെന്നും പിതാവ് പറഞ്ഞു. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നും ആദിത്യയുടെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു പിതാവിൻ്റെ പ്രതികരണം.

മകള്‍ക്ക് കൊറിയന്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന കാര്യം വിശ്വസിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു. കൊറിയന്‍ ഭാഷ പഠിക്കാന്‍ ആദിത്യക്ക് താല്‍പര്യമുണ്ടായിരുന്നു. കൊറിയന്‍ സംഗീത പരിപാടി കാണാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പഠിച്ച് കൊറിയയില്‍ പോയി ജോലി ചെയ്യുമെന്ന് പറഞ്ഞിരുന്നു. അത് അറിയുന്ന ആരോ മകളെ കബളിപ്പിച്ചതാകാം. പറ്റിക്കപ്പെട്ടു എന്ന് തോന്നിയപ്പോഴാകാം അവൾ ജീവനൊടുക്കിയത്. വഞ്ചന അവൾ സഹിക്കില്ലെന്നും പിതാവ് പറഞ്ഞു.

ബ്ലാക്ക് വെനം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആദിത്യ ഫോളോ ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ അടക്കം ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നു. നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്. ആദിത്യ മരിച്ചതിന് ശേഷം പലരും ഈ പേജ് അണ്‍ഫോളോ ചെയ്‌തിരുന്നു.

ജനുവരി 27-നായിരുന്നു ചോറ്റാനിക്കര സ്വദേശിയായ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറമടയില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നാല് പേജുള്ള ആത്മഹത്യാ കുറിപ്പ് കരയില്‍ വെച്ചിരുന്ന സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരണപ്പെട്ടതിൻ്റെ വിഷമം സഹിക്കാനാകാതെ ആണ് താന്‍ ജീവന്‍ വെടിയുന്നത് എന്നായിരുന്നു ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്.

കിണര്‍ പണിക്കാരനായ മഹേഷിൻ്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. കൊറിയന്‍ ഗാനങ്ങളോടും സീരിസുകളോടും മകള്‍ക്ക് താല്‍പര്യമായിരുന്നു എന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ ഒരു കൊറിയന്‍ സുഹൃത്ത് ഉണ്ടോ എന്നതില്‍ മഹേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണ് സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്. അല്ലേങ്കില്‍ കൊറിയന്‍ സുഹൃത്ത് മരിച്ചുപോയി എന്ന് പെണ്‍കുട്ടി എങ്ങനെ അറിഞ്ഞുവെന്നും അപ്പോള്‍ അവര്‍ക്കിടയില്‍ ആരോ ഇല്ലേ എന്ന സംശയവും പിതാവ് പ്രകടിപ്പിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കൊറിയന്‍ സുഹൃത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. നിലവില്‍ പുത്തന്‍കുരിശ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുന്നത്. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.