പാകിസ്ഥാനിൽ മൂന്നിടങ്ങളിലായി ചൊവ്വാഴ്‌ച നടന്ന ബോംബ് ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഒരു രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു.
ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബിഎൻപി) യിലെ നൂറുകണക്കിന് അംഗങ്ങൾ റാലിക്കായി ഒത്തുകൂടിയിരുന്ന സ്ഥലത്ത് വച്ചായിരുന്നു സ്ഫോടനം. ബിഎൻപി പാർട്ടി മേധാവി അക്തർ മെംഗൽ ക്വറ്റ റാലിയിൽ പ്രസംഗം പൂർത്തിയാക്കി മടങ്ങുന്നതിനിടെ ആണ് ആക്രമണം നടന്നത്. താൻ സുരക്ഷിതൻ ആണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇറാൻ അതിർത്തിക്ക് അടുത്തുള്ള ബലൂചിസ്ഥാനിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പാഖുതൂൺഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ ആക്രമണങ്ങൾക്ക് തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനിൽ നിരന്തരം ആക്രമണങ്ങളും കലാപങ്ങളും നടക്കുന്ന സ്ഥലമാണ് ബലൂചിസ്ഥാൻ.



