സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ച്, അഹാൻ ഷെട്ടി എന്നിവർ അഭിനയിച്ച ‘ബോർഡർ- 2’ തിയേറ്ററിൽ മികച്ച പ്രകടനത്തിൽ മുന്നേറുകയാണ്. 1997ൽ പുറത്തിറങ്ങിയ ‘ബോർഡർ’ സിനിമയുടെ തുടർച്ചയായി കണക്കാക്കപ്പെടുന്ന ഈ വാർ ഡ്രാമ, ഇന്ത്യൻ സൈനികരുടെ ധൈര്യത്തിൻ്റെയും വീര്യത്തിൻ്റെയും മറ്റൊരു കഥയാണ് പറയുന്നത്. ഇപ്പോഴിതാ ‘ബോർഡർ- 2’ ഒടിടി റിലീസ് വിവരമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
നെറ്റ്ഫ്ലിക്‌സിലൂടെ ആണ് ‘ബോർഡർ- 2’ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. സിനിമയുടെ തിയേറ്റർ റൺ പൂർത്തിയായ ശേഷമാകും ഒടിടിയിൽ എത്തുക. ഒടിടി പ്രീമിയറിൻ്റെ സ്ഥിരീകരിച്ച തീയതിക്കായി ആരാധകർ കാത്തിരിക്കുകയാണ്.
ജെപി ദത്തയാണ് ‘ബോർഡർ’ സംവിധാനം ചെയ്‌തതെങ്കിൽ അനുരാഗ് സിങ് ആണ് പുതിയ ചിത്രം ഒരുക്കിയത്. പൂഞ്ച് യുദ്ധം, ബസന്താർ യുദ്ധം, ഓപ്പറേഷൻ ചെങ്കിസ് ഖാൻ, ഐഎൻഇസഡ് ഖുക്രിയുടെ പ്രതിരോധം എന്നിവയിൽ നിന്നുള്ള ഇന്ത്യൻ സൈനികരുടെ യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയാണ് ‘ബോർഡർ 2’ ഒരുക്കിയതെന്നാണ് വിവരം. സണ്ണി ഡിയോൾ മാത്രമാണ് ആദ്യഭാഗത്തും രണ്ടാം ഭാഗത്തും തുടരുന്ന ഒരേയൊരു നടൻ. ലഫ്റ്റനന്റ് കേണൽ ഫത്തേ സിംഗ് കലർ എന്ന കഥാപാത്രത്തെ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
അതേസമയം, വരുൺ ധവാൻ മേജർ ഹോഷിയാർ സിംഗ് ദഹിയ എന്ന കഥാപാത്രത്തെയും ദിൽജിത് ദോസാഞ്ച് എഫ്.ജി ഓഫ് നിർമൽ ജിത് സിംഗ് സെഖോൻ്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ലഫ്റ്റനന്റ് കമാൻഡർ എംഎസ് റാവത്തായാണ് അഹാൻ ഷെട്ടി എത്തുന്നത്.
ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം കിട്ടിയ ‘ബോർഡർ 2’ ഇതിനകം തന്നെ 2025ലെ മെഗാ ഹിറ്റ് ചിത്രമായ ‘ധുരന്ധറി’ൻ്റെ ആദ്യ ദിവസത്തെ കളക്ഷനെ തോൽപ്പിച്ചിട്ടുണ്ട്. രൺവീർ സിംഗ് നായകനായ ചിത്രം 28 കോടി രൂപ നേടിയപ്പോൾ ‘ബോർഡർ 2’ തിയേറ്ററുകളിൽ റിലീസ് ചെയ്‌ത് ആദ്യ ദിവസം 30 കോടി രൂപ കളക്ഷൻ നേടി.



