ലോകരാഷ്ട്രീയം വിശകലനം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ റോളിലേക്ക് തിരിയുകയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അടുത്ത വർഷത്തിന്റെ തുടക്കത്തിലാകും പുതിയ വേഷത്തില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയെത്തുക.
യുകെയിലെ പ്രശസ്ത പൊളിറ്റിക്കല്‍ ചാനലായ ജിബി ന്യൂസിന്റെ ഫ്രെയിമില്‍ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കമന്റേറ്ററുമായാണ് ബോറിസ് എത്തുക. ലോകകാര്യങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താമല്ലോയെന്നാണ് സോഷ്യൽ മീഡിയയിൽ ബോറിസ് ജോണ്‍സണ്‌റെ പ്രതികരണം. ഈ പുതിയ ജോലി ആവേശം പകരുന്നെന്നും ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.
അതേസമയം, ബോറിസിന്റെ സാന്നിധ്യം സ്ഥാപനത്തിന് കരുത്താകുമെന്ന് ജിബി ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രതികരിച്ചു. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബോറിസിന്റെ രാഷ്ട്രീയ അവലോകനങ്ങളും നിരീക്ഷണങ്ങളും കാണാം. 2021ലാണ് ജിബി ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചത്.
2019ലായിരുന്നു ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നത്. 2022ല്‍ അദ്ദേഹം വിവാദങ്ങള്‍ക്ക് പിന്നാലെ രാജി വക്കുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഡെയ്‌ലി മെയില്‍ എന്ന മാധ്യമ സ്ഥാപനത്തിലെ കോളം എഴുത്തുകാരനായിരുന്നു ബോറിസ് ജോണ്‍സണ്‍.



