കോഴ വാഗ്ദാന വിവാദത്തെ തുടർന്ന് എൻസിപിക്കുള്ളിൽ ആഭ്യന്തര പോര് മുറുകുന്നു. പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ ഇപ്പോഴും വിഷയത്തിൽ മൗനം തുടരുന്നതിൽ എതിർപ്പുമായി പാർട്ടിയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.
എൻസിപിയുടെ കേരളാ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ കോഴ വാഗ്ദാനം ചർച്ചയായിരുന്നു. ഇതോടൊപ്പം, സംസ്ഥാന മന്ത്രിസഭയുടെ മന്ത്രിമാറ്റത്തിൽ ഉത്സാഹം കാണിക്കുന്ന പി.സി. ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ആരോപണം.
മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ആറ് കേരളാ നേതാക്കളെയാണ് പി.സി. ചാക്കോ പുറത്താക്കിയിരുന്നത്. എന്നാൽ, കോഴ ആരോപണത്തിൽ ശരിയായ രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ഇടതുമുന്നണിയിൽ സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു .
കോഴ ആരോപണം ശരിയാണെങ്കിൽ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വിഷയം പാർട്ടി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും എൻസിപി എംഎൽഎ എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറയുകയുണ്ടായി . കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിൽ തർക്കങ്ങളില്ലെന്നും ശശീന്ദ്രൻ പറയുന്നു.



