പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഭാഗത്തിൽ വെള്ളിയാഴ്‌ച വളരെ പ്രധാനപ്പെട്ട ഒരു ദിവസമായി. 2025- 26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ പാസാക്കുന്നതാണ് സുപ്രധാനം. ഇതിനായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) തങ്ങളുടെ എല്ലാ എംപിമാർക്കും വിപ്പ് നൽകുകയും സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.
ഗില്ലറ്റിൻ പ്രക്രിയ?
2025- 26 ബജറ്റിലെ വിവിധ ആവശ്യങ്ങൾ വെള്ളിയാഴ്‌ച ഗില്ലറ്റിൻ പ്രക്രിയയിലൂടെ പാസാക്കുമെന്ന് ബിജെപി പുറപ്പെടുവിച്ച വിപ്പിൽ പറഞ്ഞിരുന്നു. ബിജെപി എംപിമാർ ദിവസം മുഴുവൻ സഭയിൽ ഉണ്ടായിരിക്കാനും സർക്കാരിൻ്റെ നിർദ്ദേശങ്ങളെ പിന്തുണക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർലമെന്റിൽ ഗില്ലറ്റിൻ പ്രക്രിയ ഒരു പ്രധാന തന്ത്രമായി കാണുന്നു. ഈ പ്രക്രിയയിൽ ഒരു ബിൽ അല്ലെങ്കിൽ ബജറ്റ് ആവശ്യങ്ങൾ ചർച്ച അനുവദിക്കാതെ വേഗത്തിൽ പാസാക്കുന്നു. സർക്കാർ ഒരു പ്രധാന ബിൽ അല്ലെങ്കിൽ ബജറ്റ് ഉടൻ പാസാക്കേണ്ടി വരികയും പ്രതിപക്ഷം അതിനെ തടസപ്പെടുത്തുകയും ചെയ്‌താൽ, ഗില്ലറ്റിൻ പ്രക്രിയ ഉപയോഗിക്കുന്നു. ഈ പ്രക്രിയ സർക്കാരിനെ അതിൻ്റെ നിയമ നിർമ്മാണ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു.
പാർലമെന്റിൽ ബഹളം
വ്യാഴാഴ്‌ച ലോക്‌സഭയിൽ വലിയ ബഹളം ഉണ്ടായി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും മുദ്രാവാക്യങ്ങളും കാരണം സഭാ നടപടികൾ പലതവണ നിർത്തി വക്കേണ്ടിവന്നു.
മുദ്രാവാക്യങ്ങൾ എഴുതിയ ടീ- ഷർട്ടുകൾ ധരിച്ചാണ് ഡിഎംകെ അംഗങ്ങൾ സഭയിലെത്തിയത്. ഇത് അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. തൽഫലമായി, സഭയുടെ നടപടികൾ ആദ്യം ഉച്ചയ്ക്ക് 12 മണി വരെയും പിന്നീട് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഒടുവിൽ ദിവസം മുഴുവൻ നിർത്തി വവെക്കേണ്ടി വന്നു.



