കർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ പൊള്ളലേറ്റ് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഗോർലത്തിലായിരുന്നു സംഭവം. ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശിവമോഗയിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ സീ ബേർഡ് എന്ന സ്വകാര്യ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഡിവൈഡർ മറികടന്ന് ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.



