വായ്പയായി വാങ്ങിയ 1.2 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കാരണം ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന എജ്യൂടെക് കമ്പനിയായ ബൈജൂസിനെതിരായ നിയമനടപടി യുഎസിലെ ഡെലവെയര്‍ കോടതി ശരിവച്ചു.
ഇതോടുകൂടി ഈടായി ഉപയോഗിച്ചിരുന്ന ബൈജൂസിന്‍റെ അമേരിക്കൻ അനുബന്ധ സ്ഥാപനമായ ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ബൈജൂസിന് വായ്പ നല്‍കിയവര്‍ക്ക് ഏറ്റെടുക്കാൻ കഴിയും . എത്രയും വേഗത്തിൽ വായ്പ തിരിച്ചടയ്ക്കാന്‍ ബൈജുസിന്‍റെ മേലുള്ള സമ്മര്‍ദം കൂട്ടുന്നതാണ് ഇന്നുണ്ടായ കോടതി വിധി.
37 ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മയാണ് ആണ് ബൈജൂസിന് 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10000 കോടി രൂപ ) വായ്പ നൽകിയിരുന്നത് . വായ്പയുടെ ഉടമ്പടി പ്രകാരം വായ്പ നല്‍കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു ട്രസ്റ്റിന് അധികാരം നല്‍കുകയും ചെയ്തു.
കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ വായ്പാ ദാതാക്കള്‍ ബൈജൂസിന് നോട്ടീസയച്ചു . അമേരിക്കയിലെ ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വായ്പാ ദാതാക്കളെ പ്രതിനിധീകരിച്ച് ഗ്ലാസ് ട്രസ്റ്റ് ശ്രമം തുടങ്ങിയതോടെ ബൈജൂസ് ഡെലവെയര്‍ സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തു, ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ കേസ് തള്ളിക്കളയണമെന്നായിരുന്നു വാദം. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
കോടതി നിയമിച്ച പങ്കജ് ശ്രീവാസ്തവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ബൈജൂസ് കൈകാര്യം ചെയ്യുന്നത്. ബൈജൂസില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശികകള്‍ക്കായി ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ വായ്പാ ദാതാക്കള്‍ , ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ , ബൈജൂസ് കടം തിരിച്ചടയ്ക്കാനുള്ള 1,887 പേര്‍ മൊത്തം 12,500 കോടി രൂപയുടെ ക്ലെയിമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവ ഭൂരിഭാഗവും പരിശോധിച്ചുക്കൊണ്ടിരിക്കുകയാണ്. കോവിഡ് വൈറസ് വ്യാപന ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് കനത്ത തിരിച്ചടിയായത്.
മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ രീതിയിൽ വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളര്‍ന്ന ബൈജൂസിന്‍റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു.



