കാനഡയിലുള്ളവർക്ക് ഇന്ന് മുതൽ മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ് ഫോമുകൾ വഴിയുള്ള വാർത്തകൾ ആക്സസ് ചെയ്യാൻ കഴിയില്ല. രാജ്യത്ത് പുതിയ ഓൺലൈൻ വാർത്താ നിയമം നിലവിൽ വന്നതിന് പിന്നാലെയാണ് മെറ്റയുടെ ഈ നടപടി.
സോഷ്യൽ മീഡിയ ഷെയർ ചെയ്യുന്ന വാർത്താ സ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന നിയമമാണ് മെറ്റയെ ചൊടിപ്പിച്ചത്. പുതിയ ഓൺലൈൻ വാർത്താ നിയമത്തിന്റെ കാനഡയിലെ പ്രമുഖ വിമർശകരിൽ ഒരാളെന്ന നിലയിൽ META യുടെ നേതൃത്വം ടേക് ഭീമനായ Googleഉം പിന്തുടരാൻ സാധ്യതയുണ്ട്.
കാനഡയിൽ നിന്നുള്ള വാർത്താ പ്രസാധകർ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കവും വാർത്താ ലിങ്കുകളും ഇനി കാനഡയിലെ ആളുകൾക്ക് ദൃശ്യമാകില്ലെന്ന് മെറ്റ പ്രസ്താവനയിൽ അറിയിച്ചു. അതുപോലെ, വിദേശ സൈറ്റുകൾ പോസ്റ്റ് ചെയ്യുന്ന വാർത്തകൾ കാനഡയിൽ ലഭ്യമായേക്കില്ല. കനേഡിയൻമാർക്ക് ഈ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലേഖനങ്ങൾ പങ്കിടാൻ കഴിയില്ല.
നേരത്തെ ഓസ്‌ട്രേലിയ നടപ്പിലാക്കിയതിന് സമാനമായ ഓൺലൈൻ വാർത്താ നിയമം കാനഡ അവതരിപ്പിക്കുകയായിരുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കനേഡിയൻ വാർത്താ മേഖലയ്ക്ക് ഇത് കരുത്ത് പകരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. മെറ്റയുടെ നടപടി നിരുത്തരവാദപരമാണെന്നും കാനഡയുടെ ഓൺലൈൻ പരസ്യത്തിന്റെ 80 ശതമാനവും മെറ്റയ്ക്കും ഗൂഗിളിനും ലഭിക്കുന്നുണ്ടെന്നും കനേഡിയൻ ഹെറിറ്റേജ് മന്ത്രി പാസ്കൽ സെന്റ് ഒൻഗെ പറഞ്ഞു.
എന്നാൽ കനേഡിയൻ നിയമത്തിന് പിഴവുണ്ടെന്ന് മെറ്റ പറയുന്നു. വാർത്തകളുടെ ഉള്ളടക്കത്തിൽ നിന്ന് അവർ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുവെന്ന ധാരണ തെറ്റാണ്. ജനങ്ങൾക്ക് അവരുടെ രണ്ട് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നത് വാർത്തകൾക്ക് വേണ്ടിയല്ല. മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ ഉള്ളടക്കം വായനക്കാർക്ക് എത്തിക്കാൻ അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെന്നും മെറ്റ അവകാശപ്പെടുന്നു.



