സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പിന് റിലയൻസ് കമ്മ്യൂണിക്കേഷൻസിനും അതിൻ്റെ പ്രൊമോട്ടർ ഡയറക്ടർ അനിൽ അംബാനിക്കും എതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ് ഫയൽ ചെയ്‌തതായി ഉദ്യോഗസ്ഥർ ശനിയാഴ്‌ച അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ വസതിയിലും ആർകോമുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഏജൻസി റെയ്‌ഡ് നടത്തിയതായി അവർ പറഞ്ഞു.
ജൂൺ 13ന് സ്ഥാപനങ്ങളെ തട്ടിപ്പായി തരംതിരിച്ചതിനെ തുടർന്ന്, റിസർവ് ബാങ്കിൻ്റെ ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റിനെ കുറിച്ചുള്ള മാസ്റ്റർ നിർദ്ദേശങ്ങൾക്കും, തട്ടിപ്പുകളുടെ വർഗ്ഗീകരണം, റിപ്പോർട്ടിംഗ് & മാനേജ്‌മെന്റ് എന്നിവയെ കുറിച്ചുള്ള ബാങ്കിൻ്റെ ബോർഡ് അംഗീകരിച്ച നയത്തിനും അനുസൃതമായി ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി സ്വീകരിച്ചത്.
“2025 ജൂൺ 24ന് ബാങ്ക് തട്ടിപ്പിൻ്റെ തരംതിരിക്കൽ ആർബിഐയെ റിപ്പോർട്ട് ചെയ്‌തു. കൂടാതെ സിബിഐയിലും പരാതി നൽകാനുള്ള പ്രക്രിയയിലാണ്,” ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ മാസം ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.
ആർകോമിൽ എസ്‌ബിഐയുടെ ക്രെഡിറ്റ് എക്‌സ്‌പോഷറിൽ 2016 ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ വരുന്ന 2,227.64 കോടി രൂപയുടെ ഫണ്ട് അധിഷ്ഠിത മുതലും പലിശയും ചെലവുകളും ഉൾപ്പെടുന്നു. കൂടാതെ 786.52 കോടി രൂപയുടെ നോൺ- ഫണ്ട് അധിഷ്ഠിത ബാങ്ക് ഗ്യാരണ്ടിയും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2016-ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് പ്രകാരം ആർകോം കോർപ്പറേറ്റ് ഇൻസോൾവൻസി പരിഹാര പ്രക്രിയക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.
പരിഹാര പദ്ധതി ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിക്കുകയും 2020 മാർച്ച് 6ന് മുംബൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (NCLT) ഫയൽ ചെയ്യുകയും ചെയ്‌തു.



