സഞ്ചാർ സാഥി ആപ്പ് പ്രീ–ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം പിന്‍വലിച്ചു. ആപ്പ് നിർബന്ധമായി മൊബൈൽ ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന ഏകപക്ഷീയ ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികളും മൊബൈൽ ഫോൺ നിർമ്മാതാക്കളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം.
ഉപഭോക്താക്കളിൽ ആപ്പിനുള്ള സ്വീകാര്യത വർധിച്ചുവരുന്നതാണ് പിന്‍വലിക്കലിന് കാരണം എന്നു കേന്ദ്രം വിശദീകരിച്ചു. എന്നാൽ, പുതിയ ഫോണുകളിൽ സഞ്ചാർ സാഥി പ്രീ–ഇൻസ്റ്റാൾ ചെയ്യുന്നത് iOS ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന ചൂണ്ടിക്കാട്ടി ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ സഹകരിക്കാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
ലോകമെമ്പാടും ഇത്തരം നിർബന്ധാനുമതികളെ കമ്പനികൾ അംഗീകരിച്ചതിനു ഉദാഹരണം ഇല്ലെന്നതും ആപ്പിൾ മുന്നോട്ട് വെച്ചു. ആപ്പിനെതിരെ പ്രതിപക്ഷവും കടുത്ത വിമർശനം ഉയർത്തി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള അതിക്രമമാണിതെന്ന് ചൂണ്ടിക്കാട്ടി ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി എം.പി. ഡോ. ജോൺ ബ്രിട്ടാസ് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കത്തെഴുതുകയും ചെയ്തിരുന്നു. ആശയവിനിമയ സുരക്ഷയ്ക്ക് ഭീഷണി ഉയർന്നുവെന്ന വ്യാപകമായ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഉത്തരവ് പൂർണ്ണമായും പിന്‍വലിച്ചതെന്ന് അറിയിച്ചു.



