നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിനായി ആദ്യ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമലാ സീതാരാമൻ. റെയർ എർത്ത് മൈനിങ് കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തുന്നതാണ് പ്രധാന പ്രഖ്യാപനം.
ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതിയിൽ കേരളം, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റെയർ എർത്ത് മിനറൽ ഖനനം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് റെയർ എർത്ത് മൈനിങ് കോറിഡോർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 40,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. കേരളത്തിന്റെ ധാതുസമ്പത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ കേരളത്തിലും കർണാടകയിലും കടലാമ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി 500 സംഭരണികൾ കേന്ദ്രീകരിച്ചുള്ള പദ്ധതി നടപ്പാക്കും. ഈ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ധനമന്ത്രി അറിയിച്ചു.



