എല്ലാ മൊബൈൽ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഉപയോക്താക്കൾക്ക് നീക്കം ചെയ്യാൻ കഴിയാത്ത രീതിയിലാണ് ആപ്പ് ഉൾപ്പെടുത്തണം എന്നതാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. നവംബർ 28-നാണ് ആപ്പിൾ, സാംസങ്, വിവോ, ഷവോമി, ഓപ്പോ എന്നിവ ഉൾപ്പെടെയുള്ള കമ്പനികൾക്ക് രഹസ്യമായി ഈ നിർദേശം നൽകിയതെന്നാണ് വിവരം.
90 ദിവസത്തിനുള്ളിൽ പുതുതായി നിർമ്മിക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ആപ്പ് ഉൾപ്പെടുത്തണം. നിലവിലുള്ള ഫോണുകളിൽ അടുത്ത സോഫ്‌റ്റ്‌വെയർ അപ്ഡേഷനിലൂടെ ആപ്പ് അടക്കം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
സ്വകാര്യത സംരക്ഷണ തത്വത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള ആപ്പുകൾ അനുവദിക്കാത്തതിനാൽ, ആപ്പിൾ ഈ നിർദേശത്തോട് എതിർപ്പ് അറിയിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് മുമ്പും സമാന നിർദേശങ്ങൾ ഫോൺ നിർമ്മാതാക്കൾ എതിർത്തിരുന്നു.
ഈ വർഷം ജനുവരിയിലാണ് ‘സഞ്ചാർ സാഥി’ ആപ്പ് സർക്കാർ പുറത്തിറക്കിയത്. തട്ടിപ്പ് കോളുകൾ തടയൽ, നഷ്ടപ്പെട്ട മൊബൈലുകൾ കണ്ടെത്തൽ, ദുരുപയോഗം തടയൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് അവതരിപ്പിച്ചത്. ഇതുവരെ ഒരു കോടിയിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.



