പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയായ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രണ്ടാം ഘട്ട വോട്ടെടുപ്പിൽ വ്യാപകമായ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ചു. താൻ മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലം സന്ദർശിച്ച മമത, വോട്ടെടുപ്പ് നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്നു വ്യക്തമാക്കി.
ഇതിനിടെ, അവർക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും മണ്ഡലത്തിൽ എത്തി. മമത ബാനർജിയെ കണ്ട അദ്ദേഹം, “ഇന്ന് ആരും അവർക്കു വോട്ട് ചെയ്യുന്നില്ല” എന്ന തരത്തിൽ പ്രതികരിച്ചു.
ഇതോടെ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് മമത ബാനർജി രംഗത്തെത്തി. കേന്ദ്രസേനാംഗങ്ങൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് അവർ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം നടത്തുകയാണെന്നാരോപിച്ച മമത, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ തീവ്രവാദികളെപ്പോലെ പെരുമാറുകയാണെന്നും വിമർശിച്ചു.
രാത്രിയിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തെ ചൂണ്ടിക്കാട്ടി, ഇത് ഗുണ്ടായിസമാണോയെന്ന് മമത ചോദിച്ചു. ഇത്തരത്തിൽ വോട്ടെടുപ്പ് നടക്കാൻ പാടില്ലായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെങ്കിലും അതിന്റെ ആത്മാവിനെ തകർക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.



