വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതിഷേധമായി ഇടതുമുന്നണി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതായി ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകുന്നില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വയനാടിന് ഇതുവരെ നൽകിയിട്ടില്ല.
കേന്ദ്ര സഹായത്തിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. ആവശ്യം ശക്തമായി ഇപ്പോഴും ഉന്നയിക്കുന്നു. കേന്ദ്ര സഹായമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി നടത്തുമെന്ന് ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു .
ഇപ്പോൾ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ മുന്നേറ്റം നടത്തും. ചേലക്കരയില്‍ വിജയിക്കുന്നതിനൊപ്പം പാലക്കാട് തിരിച്ചുപിടിക്കണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വയനാട്ടിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 24ന് വയനാട്ടിലും 25ന് പാലക്കാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
എല്ലാത്തരം വർഗീയതയേയും എതിർത്ത് തോൽപ്പിക്കലാണ് ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. അടുത്തമാസം 6 മുതൽ 10 വരെ മൂന്ന് മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. മുന്നണിക്ക് യാതൊരു വിധ ആശങ്കയും ഇക്കാര്യത്തിലില്ലെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.



