നെല്ല് സംഭരണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധം. കർഷക സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് സംസ്ഥാനം കേന്ദ്ര സർക്കാറിന് കത്ത് നൽകിയതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.
പാലക്കാട് ജില്ലയിൽ ഒരു ലക്ഷത്തിനടുത്ത് നെൽ കർഷകരുണ്ടെന്നും 2024–25 വർഷത്തിൽ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം രണ്ട് ലക്ഷം മെട്രിക് ടൺ നെല്ല് ശേഖരിച്ചതായും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സർക്കുലർ നടപ്പാക്കിയാൽ പാലക്കാട്ടെ കർഷകർക്ക് മാത്രം 150 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക.
നെൽ കർഷകർക്കായി സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം റദ്ദാക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കത്തിച്ചാണ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക സംഘം പ്രതിഷേധിച്ചത്. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു സമരം. രണ്ടാം വിള നെല്ല് സംഭരണം ആരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാറിന്റെ നടപടി കർഷകരുടെ ഭാവിയെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.



