ഒടിടി പ്ലാറ്റ്‌ഫോമായ ZEE 5ൽ നിന്ന് സത്‌ലജ് എന്ന സിനിമ നീക്കം ചെയ്‌തതുമായുള്ള സാഹചര്യങ്ങൾ പരിശോധിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മൂന്നംഗ അവലോകന സമിതി രൂപീകരിച്ചതായി പഞ്ചാബ് ബിജെപി ചൊവ്വാഴ്‌ച അവകാശപ്പെട്ടു.
വിശദമായ പരിശോധനക്കും ഭാവി നടപടികൾക്കുമായി ദിൽജിത് ദോസഞ്ജ് നായകനായ സത്‌ലജ് എന്ന ചിത്രം 2021 -ലെ ഐടി നിയമങ്ങൾ പ്രകാരം രൂപീകരിച്ച ഒരു ഇൻ്റെർ- ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിക്ക് റഫർ ചെയ്യാൻ കേന്ദ്രം പദ്ധതിയിടുന്നതായി നേരത്തെ സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു.
പഞ്ചാബ് ’95 എന്ന് നേരത്തെ പേരിട്ടിരുന്ന ഈ ചിത്രം, 1990 -കളിൽ പഞ്ചാബ് തീവ്രവാദത്തിന് കീഴിൽ വലഞ്ഞപ്പോൾ, ആക്ടിവിസ്റ്റ് ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തെ വിവരിക്കുന്നു. ജൂലൈ 3ന് സത്‌ലജ് എന്ന പുതിയ പേരിൽ ZEE 5ൽ കട്ട് ചെയ്യാതെ റിലീസ് ചെയ്‌തു.
മൂന്ന് വർഷത്തിലേറെയായി സെൻസർമാരുടെ കൈവശം കുടുങ്ങി കിടക്കുക ആയിരുന്ന സിനിമ, രണ്ട് ദിവസത്തിന് ശേഷം ജൂലൈ 5ന് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തു.
സത്‌ലജ് സിനിമയുടെ നീക്കം വിവാദം
പഞ്ചാബ് ബിജെപി സംസ്ഥാന പ്രസിഡന്റ് കേവൽ സിംഗ് ധില്ലൻ്റെ അപ്പീലിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചതെന്ന് പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു.
“സത്‌ലജ് എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മൂന്നംഗ അവലോകന സമിതിയെ നിയോഗിച്ചു,” പഞ്ചാബ് ബിജെപി പ്രസ്‌താവനയിൽ പറഞ്ഞു.
പഞ്ചാബിലെ സിനിമയും അതിലെ കലാകാരന്മാരും നമ്മുടെ ജനങ്ങളുടെ ശബ്‌ദത്തെയും ചരിത്രത്തെയും സംസ്‌കാരിക സ്വത്വത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് ധില്ലൺ പറഞ്ഞു. “സത്‌ലജ് ഒടിടിയിൽ നിന്ന് നീക്കം ചെയ്‌ത രീതിയെ കുറിച്ച് പഞ്ചാബി ചലച്ചിത്ര വ്യവസായത്തിലെ അംഗങ്ങളും പൊതുജനങ്ങളും ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചപ്പോൾ, ഈ വിഷയം ഇന്ത്യാ സർക്കാരിൻ്റെ മുമ്പാകെ വെക്കേണ്ടത് എൻ്റെ ഉത്തരവാദിത്തം ആണെന്ന് ഞാൻ കരുതി.”
കേന്ദ്രത്തിൻ്റെ തീരുമാനത്തെ പഞ്ചാബ് ബിജെപി പ്രസിഡന്റ് സ്വാഗതം ചെയ്‌തു. “വിഷയം അവലോകന സമിതിക്ക് വിടാനുള്ള കേന്ദ്രത്തിൻ്റെ പെട്ടെന്നുള്ള തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. പഞ്ചാബിൻ്റെ സംസ്‌കാരികവും സൃഷ്‌ടിപരവുമായ ശബ്‌ദങ്ങളോടുള്ള ഉചിതമായ നടപടിക്രമം, സുതാര്യത, ബഹുമാനം എന്നിവ എല്ലായ്‌പ്പോഴും കൈകോർക്കണം. കമ്മിറ്റി സമഗ്രമായ ഒരു അവലോകനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിഷയത്തിൽ പഞ്ചാബിലെ കലാകാരന്മാർക്കും പഞ്ചാബിലെ ജനങ്ങൾക്കും ഒപ്പം നിൽക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” -അദ്ദേഹം പറഞ്ഞു.
നിയമവാഴ്‌ച എപ്പോഴും ഉയർത്തി പിടിക്കേണ്ടതുണ്ടെങ്കിലും, പഞ്ചാബിലെ സിനിമാ സാഹോദര്യത്തിൻ്റെയും പൊതുജനങ്ങളുടെയും യഥാർത്ഥ ആശങ്കകൾക്ക് നീതിയുക്തവും വസ്‌തുനിഷ്‌ഠവുമായ വാദം കേൾക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് ധില്ലൺ പറഞ്ഞു. വിഷയത്തിൽ വേഗത്തിലും നീതിയുക്തവുമായ പരിഹാരം ഉറപ്പാക്കാൻ പഞ്ചാബ് ബിജെപി എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപഴകുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന പ്രതിഷേധവും സന്ദർഭവും
ദിൽജിത് ദോസഞ്ജിൻ്റെ സത്‌ലജ് എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തതിനെ പഞ്ചാബിലെ നിരവധി രാഷ്ട്രീയ പാർട്ടികളും സിഖ് സംഘടനകളും തിങ്കളാഴ്‌ച വിമർശിച്ചിരുന്നു. ഈ സിനിമ ഇന്ത്യയെ സംസ്ഥാനത്തെ “ഇരുണ്ട അധ്യായങ്ങളിൽ” ഒന്നിനെ നേരിടാൻ നിർബന്ധിക്കുന്നുവെന്നും ചരിത്രത്തെ സെൻസർഷിപ്പിലൂടെ കുഴിച്ചുമൂടുകയല്ല, സത്യസന്ധതയോടെ ആണ് നേരിടേണ്ടതെന്നും അവർ പറഞ്ഞു.
സിനിമ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ, “കാരണം ഞാൻ കണ്ടെത്തി വരികയാണ്. ഞങ്ങൾ വിഷയം ഏറ്റെടുക്കുകയാണ്” എന്ന് ധില്ലൺ തിങ്കളാഴ്‌ച മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
ഹണി ട്രെഹാൻ സംവിധാനംചെയ്‌ത “സത്‌ലജ്” 1984 മുതൽ 1994 വരെയുള്ള 10 വർഷത്തെ കാലയളവിൽ പഞ്ചാബിൽ ആയിരക്കണക്കിന് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ദഹിപ്പിച്ചതിനെ കുറിച്ച് അന്വേഷിച്ച ഖൽറയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
1995ൽ അദ്ദേഹം അപ്രത്യക്ഷനായി. 2005ൽ, തട്ടിക്കൊണ്ടു പോകലിനും കൊലപാതകത്തിനും നാല് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. രണ്ട് വർഷത്തിന് ശേഷം, പഞ്ചാബ്, ഹരിയാന ഹൈക്കോടതി അവരുടെ ശിക്ഷ ജീവപര്യന്തം തടവായി ഉയർത്തി.


