രണ്ട് പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ “പിണറായി വിരുദ്ധത” ഒരു സ്വതന്ത്ര രാഷ്ട്രീയ മേൽവിലാസമായി തന്നെ രൂപം കൊണ്ടതായി വിലയിരുത്തപ്പെടുന്നു. ഏതൊരു രാഷ്ട്രീയ സാഹചര്യത്തിലും അതിന്റെ ഒരു പ്രധാന ധ്രുവമായി പിണറായി വിജയൻ എന്ന പേര് നിലകൊണ്ടുവെന്നതാണ് ശ്രദ്ധേയമാകുന്നത്.
ഈ കാലഘട്ടത്തിൽ മാധ്യമ നിരീക്ഷകർ, ചാനൽ ചർച്ചകൾ, രാഷ്ട്രീയ വിശാരദർ, സാംസ്കാരിക നിരൂപകർ, യൂട്യൂബ് ഉള്ളടക്ക സ്രഷ്ടാക്കൾ, ഫേസ്ബുക്ക് അഭിപ്രായരൂപീകരകർ, വിരമിച്ചും സജീവവുമായ ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്ഥർ വരെ ഈ രാഷ്ട്രീയ അച്ചുതണ്ടിനുചുറ്റും നിലയുറപ്പിച്ചു.
എന്നാൽ, ഈ മുഴുവൻ നിരീക്ഷണങ്ങളും പ്രവചനങ്ങളും വിമർശനങ്ങളും കടന്നുപോയിട്ടും, ആ രാഷ്ട്രീയ ധ്രുവം ഇന്നും അതേ ശക്തിയോടെ നിലനിൽക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിവിധ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ മുഖ്യമന്ത്രിമാർ തോൽവി നേരിട്ട ചരിത്രം കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും, പിണറായി വിജയൻ എന്ന നേതാവിന്റെ രാഷ്ട്രീയ നിലപാടും ഭരണനിർവ്വഹണ ശൈലിയും അതിന്റെ കാലാവധി നീട്ടിക്കൊണ്ടുപോകുകയായിരുന്നു .
ഭരണം നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിലും , പിണറായി വിജയൻറെ ഭരണകാലത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തനശൈലിയും ഇനി അധികാരത്തിലെത്തുന്നവർക്ക് ഒരു വലിയ വെല്ലുവിളിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല . കാര്യക്ഷമത, ദിശാബോധം, ഭരണനടപടികളുടെ ഫലപ്രാപ്തി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു മാനദണ്ഡം അദ്ദേഹം സൃഷ്ടിച്ചു. അത് മറികടക്കുക ഇനിയുള്ളവർക്ക് അത്ര എളുപ്പമാകില്ല.
പുതിയ യുഡിഎഫ് ഭരണത്തിൽ , പിണറായി വിജയന്റെ ഭരണകാലത്തെ വിലയിരുത്തൽ കൂടുതൽ ഗൗരവത്തോടെ, കൂടുതൽ തെളിവുകളോടെ, കേരളം വീണ്ടും ചർച്ച ചെയ്യേണ്ടിവരുമെന്നും, ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടുതൽ വ്യക്തമായി അപ്പോൾ മാത്രമേ തിരിച്ചറിയപ്പെടൂവെന്നും നമുക്ക് കാണാം.



