എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഐപിസി കേസുകളിലെ കുറ്റപത്രം സമർപ്പിക്കൽ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ കുറ്റപത്രം സമർപ്പിക്കൽ നിരക്ക്. 77 ശതമാനമാണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൻ്റെത് 95.60 ശതമാനമാണ്.
കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്‌തത് 2.58 ലക്ഷം ഐപിസി കേസുകളാണ്. 3.26 ലക്ഷം കേസുകൾ പ്രാദേശിക നിയമങ്ങളും പ്രത്യേക നിയമങ്ങളും അടിസ്ഥാനമാക്കിയും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലാകെ 27,721 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്‌തപ്പോൾ കേരളത്തിലേത് 352 ആണ്. രാജ്യദ്രോഹ കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമില്ല. 1.72 ലക്ഷം ആത്മഹത്യ രാജ്യത്താകെ സംഭവിച്ചപ്പോൾ കേരളത്തിൽ 10972. ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം മഹാരാഷ്‌ട്രയാണ് 22687.
രാജ്യത്തെ സൈബർ കുറ്റകൃത്യ നിരക്കും വർധിച്ചിട്ടുണ്ട്. 4.8 ശതമാനത്തിൽ നിന്നും 6.2 ശതമാനമായിട്ടാണ് സൈബർ കുറ്റകൃത്യ നിരക്ക് വർധിച്ചത്. രാജ്യത്ത് സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വർധിച്ചു കൊണ്ടിരിക്കുകയാണ്. 4,28,278 കേസുകൾ 2021ലും 4,45,256 കേസുകൾ 2022ലും റിപ്പോർട്ട് ചെയ്‌തപ്പോൾ 2023ൽ സ്‌ത്രീകൾക്ക് എതിരായ 4,48,211 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.



