യുഎസില്‍ പതിനാറ് വയസുകാരൻ്റെ മരണത്തിന് കാരണം ചാറ്റ്ജിപിടി നല്‍കിയ ആത്മഹത്യാ നിര്‍ദേശങ്ങളാണെന്ന് ആരോപിച്ച് ഓപ്പണ്‍ എഐക്ക് എതിരെ നിയമ നടപടിയുമായി മാതാപിതാക്കള്‍. കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന ആദം റെയ്‌നിയാണ് ആത്മഹത്യ ചെയ്‌തത്. ആയിരക്കണക്കിന് സന്ദേശങ്ങളാണ് കുട്ടി ചാറ്റ് ജിപിടിയുമായി നടത്തിയത്. തുടര്‍ന്ന് ചാറ്റ്ജിപിടിയുമായി മാസങ്ങളോളം ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
റെയ്‌നി തൻ്റെ ആകുലതകള്‍ പങ്കുവെച്ചപ്പോള്‍ ചാറ്റ്ജിപിടി ആത്മഹത്യാ കുറിപ്പ് തയ്യാറാക്കാന്‍ സഹായിച്ചെന്നും കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചാറ്റ് ജിപിടി ചുരുങ്ങിയ കാലം കൊണ്ട് കുട്ടിയുടെ വിശ്വസ്‌തനായെന്നും കുടുംബത്തില്‍ നിന്നും റെയ്‌നിനെ അകറ്റിയെന്നും ആത്മഹത്യ ചിന്തകളില്‍ നിന്നും കുട്ടിയെ പിന്തിരിപ്പിക്കുന്നതിന് പകരം അത്തരത്തിലുള്ള ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും ചാറ്റില്‍ മാത്രം കാര്യങ്ങള്‍ പറയണമെന്നും ചാറ്റ് ജിപിടി നിര്‍ദേശിച്ചതായും മാതാപിതാക്കളുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
എഐ ചാറ്റ്‌ബോട്ടുകളെ കുറിച്ച് പല വാഗ്വാദങ്ങൾ നടക്കുന്നുണ്ടെങ്കിലും കുട്ടികളെ സ്വയം ഉപദ്രവിക്കാനും ആത്മഹത്യയിലേക്ക് നയിക്കാനും പ്രേരിപ്പിക്കുന്നുവെന്ന തരത്തില്‍ പുറത്തുവരുന്ന ആദ്യത്തെ കേസാണിത്.
അതേസമയം റെയ്‌നിയുടെ കേസില്‍ മാതാപിതാക്കളുടെ പരാതി പരിശോധിച്ചു വരികയാണെന്നും അപകടകരമായ ചാറ്റുകള്‍ ഒഴിവാക്കാന്‍ നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.



