ലണ്ടനിലെ നീൽസ് യാർഡ് ഡയറിയിൽ നിന്ന് 22,000 കിലോഗ്രാം (മൂന്നു കോടി രൂപ വിലമതിക്കുന്ന) ചീസ് മോഷണം പോയി. ഒരു ഫ്രഞ്ച് ഷോപ്പിന്റെ മൊത്തവ്യാപാര വിതരണക്കാരെന്ന് നടിച്ചെത്തിയ കൊള്ളസംഘമാണ് ഈ വൻതോതിലുള്ള മോഷണം നടത്തിയത്.
മെട്രോപൊളിറ്റൻ പൊലീസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ഒക്‌ടോബർ 21 തിങ്കളാഴ്ച സൗത്ത്‌വാർക്കിലുള്ള ഡയറിയിൽ വൻതോതിൽ ചീസ് മോഷണം പോയതായാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സെലിബ്രിറ്റി ഷെഫും റെസ്റ്റോറേറ്ററുമായ ജാമി ഒലിവർ, തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മോഷണത്തെക്കുറിച്ച് പരാമർശിച്ച്, “നീൽസ് യാർഡ് ഡയറിയിൽ നിന്നും മൂന്നു കോടിയിലധികം രൂപയുടെ ഒന്നാം ക്വാളിറ്റി ചീസ് മോഷ്ടിക്കപ്പെട്ടതാണ് ഞെട്ടിക്കുന്ന സംഭവം” എന്ന് കുറിച്ചു.
ഡയറിയിലെ വെയർ ഹൗസ് ജീവനക്കാരെ കബളിപ്പിച്ചാണ് മോഷ്ടാക്കൾ ഈ ഭീകരമായ കൊള്ള നടത്തിയത്. ഒരു തുമ്പും അവശേഷിപ്പിക്കാതെ കൊള്ളക്കാർ സ്ഥലം വിടുകയും ചെയ്തു. ചീസ് മോഷണത്തിൽ ചെറുകിട ഉൽപ്പാദകർക്ക് നഷ്ടപരിഹാരം നൽകാൻ നീൽസ് യാർഡ് ഡയറി സമ്മതിച്ചതായി ദ മെട്രോ റിപ്പോർട്ടിൽ പറയുന്നു.



