സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനെ കോൺഗ്രസ് പ്രവർത്തകർ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ പരിഭവം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു. അന്ന് തന്നെയാരും ക്യാപ്ടൻ ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിലവിൽ പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും ചെന്നിത്തല പറയുന്നു. ഒറ്റക്കെട്ടായി നിന്നാൽ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂർ പാഠം. ലീഗിനും തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും ബിഗ് സല്യൂട്ട് നൽകുന്നു. ഇടത് സർക്കാരിന് കിട്ടിയത് വലിയ പ്രഹരമാണ്.
മുസ്ലിം ലീഗ് ഷൗക്കത്തിനെ സ്വന്തം സ്ഥാനാർഥിയായി കണ്ടു. ആർഎസ്എസ് വോട്ട് പിടിച്ചത് സ്വരാജാണ്.നിലമ്പൂരിൽ സർക്കാർ വിരുദ്ധ വികാരം അലയടിച്ചു. ഭരണമാറ്റത്തിന്റ കേളി കൊട്ട് നിലമ്പൂരിൽ ഉയർന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.




