സംസ്ഥാനത്തിന്റെ ദീർഘനാളായുള്ള സ്വപ്നം യാഥാർത്ഥ്യമായെന്ന് വിഴിഞ്ഞം തുറമുഖ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിൽ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂർത്തമാണിത്. ലോകത്തിൽ തന്നെ ഇത്തരം തുറമുഖങ്ങൾ വിരലിലെണ്ണാവുന്നതേയുള്ളൂ. ലോകത്തെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്ത് യാഥാർത്ഥ്യമായതെന്നും ഇതിലൂടെ ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കേരളത്തിന്റെ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. 2045 ആകുമ്പോഴേക്കും എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാകുമെന്നാണ് കരുതിയിരുന്നത്. പക്ഷെ 2028-ഓടെ വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറും.
പദ്ധതിയിൽ അദാനി ഗ്രൂപ്പ് പൂർണ്ണമായും സഹകരിച്ചു. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നത് പല വാണിജ്യ ലോബികൾക്കും ഇഷ്ടമായിരുന്നില്ല. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ചില സ്ഥാപിത താല്പര്യക്കാർ നിലപാടെടുത്തു. എന്നാൽ അതിനൊന്നും നമ്മുടെ ശക്തിയെ തകർക്കാൻ കഴിഞ്ഞില്ല. വിഴിഞ്ഞത്തെ അഴിമതിക്കുള്ള വഴിയായി ഉപയോഗിക്കരുത് എന്ന ധാരണ നമുക്കുണ്ടായിരുന്നു.
അഴിമതിയുടെ സാധ്യതയെക്കുറിച്ച് നമ്മൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉമ്മൻചാണ്ടി സർക്കാരിനെതിരെ നടത്തിയ വിഴിഞ്ഞം സമരത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തുറമുഖത്തെത്തിയ മദർഷിപ്പ് സാൻ ഫെർണാൻഡോയെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.



