തിരുവനന്തപുരം: ഭക്തജനങ്ങള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണൻ്റെത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.’’- മുഖ്യമന്ത്രി കുറിച്ചു.
ശോഭായാത്ര
അഷ്ടമിരോഹിണി മഹോത്സവത്തിന് നാടൊരുങ്ങി. ബാലഗോകുലത്തിൻ്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം ശോഭായാത്രകള്‍. ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തി സാന്ദ്രമായിട്ടാണ് ഇത്തവണത്തെ ശോഭായാത്ര.
ശോഭാ യാത്രയുടെ തുടക്കത്തിൽ വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനസന്ദേശം. ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമര്‍പ്പണം ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചിരുന്നു. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ്; പവിത്രമീ ജന്മം’ എന്നതാണ് ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമെന്നും ബാലഗോകുലം അറിയിച്ചു.



