അതിർത്തിയിലെ ഡ്രോൺ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈനികർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലളിതമായ ഒരു പ്രതിരോധ സംവിധാനം ഇപ്പോൾ ചൈന കോപ്പിയടിച്ചിരിക്കുകയാണ്. മുൻപ് സോഷ്യൽ മീഡിയയിൽ ‘ദേശി ജുഗാദ്’ എന്ന് വിളിച്ച് പലരും പരിഹസിച്ച ഈ സംവിധാനമാണ് ഇപ്പോൾ ചൈന ആധുനികമായ രീതിയിൽ പരിഷ്‌കരിച്ച് തങ്ങളുടെ ആയുധപ്പുരയുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സൈനികരുടെ ഈ ലളിതമായ തന്ത്രം ആധുനിക യുദ്ധമുഖത്ത് ഡ്രോണുകളെ നേരിടാനുള്ള ഏറ്റവും മികച്ച വഴിയാണെന്ന് ചൈനീസ് സൈന്യം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികർ തങ്ങളുടെ പക്കലുള്ള മൂന്ന് ഇൻസാസ് (INSAS) റൈഫിളുകൾ ഒരു ഇരുമ്പ് പോളിൽ ഒരുമിച്ച് ഘടിപ്പിച്ച് ഈ പ്രത്യേക താൽക്കാലിക സംവിധാനം ആദ്യമായി നിർമ്മിച്ചത്. ഒരൊറ്റ ട്രിഗർ വലിക്കുന്നതിലൂടെ മൂന്ന് തോക്കുകളിൽ നിന്നും ഒരേസമയം വെടിയുണ്ടകൾ ഒന്നിച്ച് പായുകയും, ആകാശത്ത് പറക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാൻ ഇത് സഹായിക്കുകയും ചെയ്യുമായിരുന്നു. 360 ഡിഗ്രിയിൽ വേഗത്തിൽ തിരിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപകൽപ്പന.
ആദ്യഘട്ടത്തിൽ ആധുനിക റഡാറുകളോ സെൻസറുകളോ ഇല്ലാത്ത ഈ നാടൻ സൂത്രപ്പണിയെ പലരും പരിഹസിച്ചിരുന്നുവെങ്കിലും ഇതിന്റെ പിന്നിലെ ബുദ്ധിയെ ലോകം ഇപ്പോൾ അംഗീകരിക്കുകയാണ്. സൈനികന്റെ കണ്ണും ഉന്നവും മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം, ആധുനിക യുദ്ധകാലത്ത് ഏറെ പ്രസക്തമാണെന്ന് തെളിയിക്കപ്പെട്ടു. ഇലക്ട്രോണിക് ജാമറുകളെ വെട്ടിച്ച് വരുന്ന ഡ്രോണുകളെ തകർക്കാൻ ‘കൈനറ്റിക് കിൽ’ അഥവാ വെടിവെച്ചിടുക എന്ന രീതി തന്നെയാണ് ഏറ്റവും ഉചിതമെന്ന് ഈ സംവിധാനം അടിവരയിടുന്നു.
ഇന്ത്യയുടെ മൂന്ന് തോക്കുകൾക്ക് പകരം 12 തോക്കുകൾ ഒന്നിച്ച് ഘടിപ്പിച്ച ഒരു കൂറ്റൻ മൾട്ടി-റൈഫിൾ സംവിധാനമാണ് (Duodecuple 12-barrel system) ചൈന ഇപ്പോൾ ഇന്ത്യയുടെ ആശയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്നത്. ഒരൊറ്റ സെക്കൻഡിൽ നൂറുകണക്കിന് വെടിയുണ്ടകൾ ആകാശത്തേക്ക് പായിച്ച്, വരുന്ന ഡ്രോണുകൾക്കെതിരെ ഒരു പ്രതിരോധ വലയം തീർത്ത് അവയെ തകർക്കാൻ ഇതിലൂടെ ചൈനയ്ക്ക് സാധിക്കും. ഇന്ത്യൻ സൈനികർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ലളിതമായി ഉണ്ടാക്കിയ ഒരു പ്രതിരോധ സംവിധാനം, ചൈനയെപ്പോലൊരു രാജ്യം വലിയ ഗവേഷണങ്ങൾ നടത്തി സ്വന്തം സൈന്യത്തിന്റെ ഭാഗമാക്കി മാറ്റി എന്നത് നിസാരമല്ല.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡ്രോൺ പ്രതിരോധത്തിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് ലോകത്തിന് പുതിയ ഉൾക്കാഴ്ചകൾ ലഭിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ വിലയുള്ള ഡ്രോണുകൾ തകർക്കാൻ കോടികൾ വിലയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. എന്നാൽ സാധാരണ തോക്കുകളിലെ വെടിയുണ്ടകൾ ഉപയോഗിക്കുമ്പോൾ ചെലവ് വളരെ കുറവാണെന്ന ‘സാമ്പത്തിക ശാസ്ത്രം’ ആണ് ചൈനയെയും ഈ തന്ത്രത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകം.
ഇന്ത്യ പിന്നീട് ഈ സംവിധാനം വികസിപ്പിക്കുകയും കൂടുതൽ തോക്കുകൾ ഉൾപ്പെടുത്തി മെച്ചപ്പെട്ട സംവിധാനമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഈ സംവിധാനം ഉപയോഗിച്ച് നിരവധി പാകിസ്ഥാൻ ഡ്രോണുകളെ ഇന്ത്യൻ സൈന്യം വിജയകരമായി നേരിട്ടിരുന്നു


