ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനി ഈ വർഷം ആദ്യം മുങ്ങി നശിച്ചതായി വെളിപ്പെടുത്തല്‍. സംഭവം ചൈനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കുന്നതായി പറയുന്ന അമേരിക്കയുടെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍റെ അഭിപ്രായമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
2024 മേയ്-ജൂണ്‍ മാസങ്ങളിലാണ് ഈ അപകടം നടന്നതെന്നാണ് സൂചന. ചൈനയുടെ ഏറ്റവും പുതിയ സൈനിക സാങ്കേതികവിദ്യയുടെ വിശ്വാസ്യതയേയും സുരക്ഷയേയും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം, എന്നതും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു.
അമേരിക്കയുടെ പ്രതിരോധ വിദഗ്ധർ പ്ലാനറ്റ് ലാബ്‌സ് പിബിസി ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വുചങ് കപ്പല്‍ശാലയ്ക്ക് സമീപമാണ് ആണവ അന്തർവാഹിനി മുങ്ങിയതെന്നാണ് അവകാശപ്പെടുന്നത്. സ്ഥലത്ത് ക്രെയിനുകളും രക്ഷാപ്രവർത്തന ഉപകരണങ്ങളും ഉപഗ്രഹചിത്രങ്ങളില്‍ കാണുന്നതായും അവര്‍ വ്യക്തമാക്കി. 2024 ജൂണ്‍ മാസത്തിലെ ചിത്രങ്ങള്‍ പ്രകാരം അന്തർവാഹിനി പൂർണമായും വെള്ളത്തിനടിയിലായിരുന്നെന്ന് വ്യക്തമാക്കുന്നു. പക്ഷേ, ഓഗസ്റ്റില്‍ എടുത്ത ചിത്രങ്ങളില്‍ ഈ സ്ഥലത്ത് മറ്റൊരു അന്തർവാഹിനിയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതെന്തായാലും ഒന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2022ല്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം, ചൈനയ്ക്ക് ആണവ ശേഷിയുള്ള ആറ് അന്തർവാഹിനി കപ്പലുകള്‍ മാത്രമാണ് ഉള്ളത്. കൂടാതെ, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന 48 അന്തർവാഹിനികളും നിലവിലുണ്ട്. 2025ഓടെ ഈ എണ്ണം 65ആയും 2035ഓടെ 80ആയും ഉയരുമെന്ന് യുഎസ് പ്രതിരോധ വിദഗ്ധര്‍ വിശ്വാസം പ്രകടിപ്പിക്കുന്നു. അന്തർവാഹിനി മുങ്ങിയതിനെ കുറിച്ച് ചൈന പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വാഷിങ്ടണിലെ ചൈനീസ് എംബസിയില്‍ നിന്നും രേഖാമൂലമായ ഒരു പ്രതികരണവും ലഭ്യമല്ല.
“പിഎല്‍എ നാവികസേന ഈ സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല,” എന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. അന്തർവാഹിനിയില്‍ ആണവ ഇന്ധനം ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല, പക്ഷേ, നിലവില്‍ റേഡിയേഷൻ ലീക്കിന് തെളിവുകളില്ലെന്നും യുഎസ് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു.



