ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചൈനയുടെ സമുദ്ര ദുർബലത മലാക്ക കടലിടുക്കിൽ നിന്ന് വ്യത്യസ്തമായി ഹോർമുസ് കടലിടുക്കിൽ നിന്നാണ് ആരംഭിക്കുന്നത്. ഇത് ബീജിംഗ്, ഇന്ത്യ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവക്കിടയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപരമായ മത്സരത്തിൻ്റെ ഒരു പുതിയ മേഖല സൃഷ്‌ടിക്കുന്നു എന്നാണ്.
വെള്ളിയാഴ്‌ച സിംഗപ്പൂരിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ഷാങ്രി- ലാ ഡയലോഗ് സുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ട്, ശീതയുദ്ധം അവസാനിച്ചതിനെ തുടർന്ന് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശാന്തതക്ക് ശേഷം ഇന്ത്യൻ മഹാസമുദ്ര മേഖല ഒരു പ്രധാന തന്ത്രപ്രധാന വേദിയായി വീണ്ടും ഉയർന്നു വരുന്നുവെന്ന് പറയുന്നു.
ചൈനയുടെ ഊർജ്ജ ആശ്രയത്വവും ദുർബലതയും
‘ഏഷ്യ പസഫിക് റീജിയണൽ സെക്യൂരിറ്റി അസസ്മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട്, ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ഊർജ്ജ വിതരണങ്ങളെ ചൈന ആശ്രയിക്കുന്നത് ബീജിംഗിൻ്റെ സുരക്ഷാ കണക്ക് കൂട്ടലുകൾക്ക് ഈ മേഖലയെ കൂടുതൽ പ്രധാനമാക്കിയിട്ടുണ്ടെന്ന് വാദിക്കുന്നു. അതേസമയം ഒരു സംഘർഷ സമയത്ത് എതിരാളികളായ ശക്തികൾ ചൂഷണം ചെയ്യാൻ ശ്രമിച്ചേക്കാവുന്ന ദുർബലതകളെ തുറന്നു കാട്ടുകയും ചെയ്യുന്നു.
പശ്ചിമേഷ്യയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര ചോക്ക് പോയിന്റുകളെ ചുറ്റിപ്പറ്റിയുള്ള തന്ത്രപരമായ മത്സരമാണ് പഠനം പരിശോധിക്കുന്നത്. പ്രത്യേകിച്ച് ആഗോള ഊർജ്ജ കയറ്റുമതിയുടെ ഗണ്യമായ പങ്ക് വഹിക്കുന്ന ഹോർമുസ് കടലിടുക്കിലും മലാക്ക കടലിടുക്ക് എന്നറിയപ്പെടുന്ന മലാക്ക, സിംഗപ്പൂർ കടലിടുക്കുകളിലും (SOMS) ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, ഹോർമുസിന് ചുറ്റുമുള്ള സമീപകാല സംഭവ വികാസങ്ങൾ ഈ കടൽ പാതകളുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.
ഈ വർഷം ആദ്യം ഹോർമുസ് കടലിടുക്കിൽ നടത്തിയ നാവിക അഭ്യാസങ്ങൾ ഉൾപ്പെടെ, ചൈനയുമായും റഷ്യയുമായും ചേർന്നുള്ള മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026 അഭ്യാസത്തിൽ ഇറാൻ പങ്കെടുത്തതിനെ അത് ഉദ്ധരിച്ചു.
ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ അഭ്യാസങ്ങൾ നടന്നത്. ഇത് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗും ഊർജ്ജ പ്രവാഹവും തടസപ്പെടുത്തി.
‘മലാക്ക ധർമ്മസങ്കട’ത്തെ വെല്ലുവിളിക്കുന്നു
മലാക്ക കടലിടുക്ക് വഴിയുള്ള ചൈനീസ് വ്യാപാരത്തിൻ്റെയും ഊർജ്ജ പ്രവാഹത്തിൻ്റെയും ദുർബലതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ചൈനയുടെ ‘മലാക്ക പ്രതിസന്ധി’ എന്ന ആശയത്തെ റിപ്പോർട്ട് വെല്ലുവിളിക്കുന്നു.
ഇടുങ്ങിയ ജലപാത നിർണായകമായി തുടരുമ്പോൾ, ചൈനയുടെ ഇറക്കുമതി ചെയ്യുന്ന ഊർജ്ജത്തിൻ്റെ ഒരു പ്രധാന ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച് കിഴക്കൻ ഏഷ്യയിൽ എത്തുന്നതിന് മുമ്പ് ഹോർമുസ് കടലിടുക്ക് വഴി കടന്നു പോകുന്നതിനാൽ, ചൈനയുടെ യഥാർത്ഥ ദുർബലത കൂടുതൽ പടിഞ്ഞാറോട്ട് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട് വാദിക്കുന്നു.
ഈ റൂട്ടുകളിലെ ഏതൊരു തടസവും ചൈനയെ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ഊർജ്ജ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ജപ്പാൻ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഏഷ്യൻ സമ്പദ്‌വ്യ വസ്ഥകളെയും ബാധിക്കും.
ഇന്ത്യൻ മഹാസമുദ്രത്തിലെ വെല്ലുവിളികൾ
ഇന്ത്യ, ഫ്രാൻസ്, യുഎസ് തുടങ്ങിയ സ്ഥാപിത പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിനാൽ, തീരപ്രദേശത്തിന് അടുത്തുള്ള ജലാശയങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വലിയ തന്ത്രപരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇവയെല്ലാം മേഖലയിലുടനീളം ഗണ്യമായ സൈനിക ശേഷിയും പങ്കാളിത്തവും നിലനിർത്തുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പീപ്പിൾസ് ലിബറേഷൻ ആർമി നാവികസേന ഗണ്യമായി വികസിക്കുകയും ചൈനീസ് കപ്പൽ പാതകളെ സംരക്ഷിക്കുന്നതിനുള്ള കഴിവുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഹോർമുസിനടുത്തുള്ള ബീജിംഗിൻ്റെ പരിധി താരതമ്യേന പരിമിതമാണെന്ന് പഠനം പറയുന്നു.
ആ ദുർബലതകൾ പരിഹരിക്കുന്നതിനായി, സൈനികാഭ്യാസങ്ങൾ, സുരക്ഷാ സഹകരണം, ആയുധ കയറ്റുമതി, വിശാലമായ രാഷ്ട്രീയ, സാമ്പത്തിക പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ചൈന ഇന്ത്യൻ മഹാസമുദ്ര തീരദേശ രാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപെടൽ ക്രമാനുഗതമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
ചൈനയുടെ സൈനിക സാന്നിധ്യം
ഇന്ത്യ, ഫ്രാൻസ് അല്ലെങ്കിൽ യു.എസ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന അതിർത്തികളിലൂടെ പ്രവർത്തിക്കുന്നത് തടയാൻ ബീജിംഗിന് ഭാവിയിൽ സാധ്യതയില്ലെങ്കിലും, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും തടസപ്പെടാൻ സാധ്യതയുള്ള പാതകളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തന പരിചയം, സൈനിക പങ്കാളിത്തം, കൂടുതൽ സുസ്ഥിര സാന്നിധ്യം എന്നിവ അവർ ക്രമേണ വളർത്തി എടുക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യ, ഫ്രാൻസ്, യുഎസ് എന്നിവക്ക് സമാനമായ സൈനിക സാന്നിധ്യം നിലനിർത്താൻ ബീജിംഗിന് കഴിയുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിൽ ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ആഫ്രിക്കയിലും റീയൂണിയൻ ദ്വീപിലുമുള്ള സൈനിക സാന്നിധ്യത്തിലൂടെ ഫ്രാൻസ് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു പ്രധാന കളിക്കാരനായി തുടരുന്നു. അതേസമയം ഇന്ത്യ വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തെ തന്ത്രപരമായ ഉത്തരവാദിത്തത്തിൻ്റെ പ്രാഥമിക മേഖലയായി കാണുകയും ഒരു മുൻനിര പ്രാദേശിക സുരക്ഷാ പങ്കാളിയായി സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഡീഗോ ഗാർസിയ താവളത്തിൽ കേന്ദ്രീകരിച്ച് യുഎസ് ദീർഘകാല സൈനിക സാന്നിധ്യം നിലനിർത്തുകയും നിരവധി ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങളുമായുള്ള ഇടപെടൽ വർദ്ധിപ്പിക്കുകയും ചെയ്‌തപ്പോൾ, ന്യൂഡൽഹി സമീപ വർഷങ്ങളിൽ മേഖലയിലുടനീളം നാവിക അഭ്യാസങ്ങൾ, പ്രതിരോധ സഹകരണം, സുരക്ഷാ പങ്കാളിത്തം എന്നിവ വികസിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളുടെ സൈനിക സാന്നിധ്യവും പങ്കാളിത്തവും ഒരുമിച്ച് നോക്കുമ്പോൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന മേഖലകളിൽ നിരീക്ഷണം നടത്താനും, ശക്തി വർദ്ധിപ്പിക്കാനും, സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവർക്ക് ഗണ്യമായ കഴിവ് നൽകുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
അതേസമയം, മൂന്ന് രാജ്യങ്ങളും എല്ലായ്‌പ്പോഴും സമാനമായ ഭീഷണി ധാരണകളോ തന്ത്രപരമായ മുൻഗണനകളോ പങ്കിടുന്നില്ലെന്നും, ആഴത്തിലുള്ള ഏകോപനത്തിനുള്ള സാധ്യത പരിമിതപ്പെടുത്തുന്നുവെന്നും ഇത് കുറിക്കുന്നു.
പടിഞ്ഞാറൻ പസഫിക്കിൽ ബീജിംഗുമായി തന്ത്രപരമായ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നതും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ വാഷിംഗ്ടൺ ഡിസിയെ സംബന്ധിച്ചിടത്തോളം, ഈ മേഖലയിലെ ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക ശേഷി ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ ഒരു അധിക സ്രോതസായി മാറിയേക്കാമെന്ന് റിപ്പോർട്ട് പറയുന്നു.
വളരുന്ന പ്രതിരോധ വിപണി, വികസിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ, ഊർജ്ജ ആശ്രയത്വം, ആഴത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ഇടപെടൽ വർദ്ധിക്കുന്നത് ഉറപ്പാക്കുമെന്ന് പഠനം പറയുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങൾ വികസിച്ചു കൊണ്ടിരിക്കുമ്പോൾ, ഹോർമുസ് കടലിടുക്ക് മുതൽ കിഴക്കൻ ഏഷ്യ വരെ നീളുന്ന നിർണായക സമുദ്രപാതകൾ സംരക്ഷിക്കുന്നതിൽ വിമാന വാഹിനി കപ്പലുകൾ വർദ്ധിച്ചുവരുന്ന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, മേഖലയിലുടനീളം ചൈന തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.



