ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. തന്നെക്കാൾ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ സംഘവും ഇത്തരത്തിൽ ഭീഷണി മുഴക്കുന്നത് ശരിയാണോയെന്ന് അഭിജീത് ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് മാരകായുധങ്ങൾ ഉപയോഗിച്ചുവെന്നും സമരത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ചുവെന്നും അഭിജീത് ആരോപിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനവും അദ്ദേഹത്തിൻ്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അഭിജീത് വിമർശിച്ചു.
അഭിജീത് ദീപ്‌കെയ്ക്ക് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിൻ്റെ പിതാവ് ഭഗവാന്റാവു ദീപ്‌കെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൻ്റെ മധ്യത്തോടെ യൂട്യൂബിൽ പ്രചരിച്ച ഒരു റീലിലൂടെയാണ് ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്നും, അഭിജീത് ബിജെപി അംഗമായില്ലെങ്കിൽ മാതാപിതാക്കളെ ലക്ഷ്യമിടുമെന്ന സന്ദേശമാണ് അതിലുണ്ടായിരുന്നതെന്നും പിതാവ് ആരോപിച്ചു.
ഡൽഹിയിൽ ആഴ്ചകളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കുശേഷം ബുധനാഴ്ചയാണ് അഭിജീത് ദീപ്‌കെ സ്വദേശത്തെത്തിയത്. കുടുംബാംഗങ്ങൾ ലളിതമായ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയത്.



