കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ പ്രശസ്ത സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും കാണികളും തമ്മില്‍ തര്‍ക്കം. ജൂഡ്, സിനിമ നിരൂപകനായ മനീഷ് നാരായണന്‍, ജിആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ അണിനിരന്ന സംവാദത്തിലാണ് തര്‍ക്കം നടന്നത്. സംസ്ഥാനത്തെ പ്രളയം പ്രമേയമായ 2018 സിനിമയില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചു എന്ന രീതിയില്‍ ഒരു കാണി ചോദിച്ച ചോദ്യമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
സംവാദത്തിന്റെ സെഷനാകെ താന്‍ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ഇപ്പോൾ ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്റെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് പറയുകയായിരുന്നു . സംസ്ഥാന മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെയായിരുന്നു ആ സിനിമയിൽ കാണിച്ചത്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതിനാൽ ഉത്തരം പറയാന്‍ സൗകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു.
ഇതിനുപുറമെ ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു. ഇതോടുകൂടി ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല. ശരിയായ ഉത്തരം നല്‍കുകയാണ് വേണ്ടത് സദസില്‍ നിന്നും പ്രതിഷേധം ഉയരുകയായിരുന്നു . ഇതിനെ തുടർന്ന് ചര്‍ച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് ഇടപെട്ട് സംസാരിച്ചു.
ഏതൊരാൾക്കും സിനിമയെ വിമര്‍ശിക്കാം, പക്ഷെ അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു. 2018ല്‍ സംസ്ഥാന മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികള്‍ക്കിടയില്‍ നിന്നും വീണ്ടും തര്‍ക്കം ഉയര്‍ന്നു.



