ദില്ലിയിൽ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തി സര്‍ക്കാര്‍. പിന്നാലെ കൃത്രിമ മഴക്കുള്ള കാത്തിരിപ്പ് നീളുകയാണ്. ക്ലൗഡ് സീഡിങ് നടത്തി മണിക്കൂർ പിന്നിട്ടിട്ടും മഴ എത്തിയില്ല. വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, മലിനീകരണം നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടുവെന്ന് ആം ആദ്‌മി പാർട്ടി പറഞ്ഞു. ദില്ലിയിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാരം 300ന് മുകളിലാണ്. മലിനീകരണ തോത് കുതിച്ച് ഉർന്നതോടെയാണ് കഴിഞ്ഞദിവസം ദില്ലി സർക്കാർ ക്ലൗഡ് സീഡിങ് പൂർത്തിയാക്കിയത്.
ഖേക്ര, ബുരാരി, മയൂർ വിഹാർ, കരോൾബാഗ് എന്നിങ്ങനെ പ്രധാന ഇടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. രണ്ട്, മൂന്ന് ഘട്ടം ക്ലൗഡ് സീഡിങ് ഇന്ന് നടന്നേക്കും. ക്ലൗഡ് സീഡിംഗ് നടത്തി രണ്ട് മണിക്കൂറിനകം മഴ പെയ്യുമെന്നാണ് വിദഗ്‌ദർ ചൂണ്ടിക്കാണിക്കുന്നത്.
കാറ്റിൻ്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം എന്നിവയും മഴ പെയ്യുന്നതിന് പ്രധാന ഘടകമാകും. കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിലൂടെ രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം കുറയുമെന്ന് നിരീക്ഷണത്തിലാണ് ദില്ലി സർക്കാർ.



