സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസില്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്‌ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.
ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്‌തതിൻ്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി. വീണ ടിയുടേത് ഉള്‍പ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ കൂടി വച്ചുകൊണ്ടാകും ഇഡി ചോദ്യങ്ങള്‍ ചോദിക്കുക. കേസില്‍ ഇഡി പരമാവധി രേഖകളും ഡിജിറ്റല്‍ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ശേഖരിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.
സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്‌ചയാണ് കോടതി അംഗീകരിച്ചിരുന്നത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിൻ്റെ അനുബന്ധമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണ ടി- CMRL കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. രേഖകള്‍ നല്‍കരുതെന്ന സിഎംആര്‍എല്‍ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയിരുന്നു.



