സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണാ വിജയൻ്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുളള ഇടപാടുകളില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും (സിഎംആർഎൽ) ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജി കോടതി തളളി.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. കമ്പനി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുളളവര്‍ക്ക് ഇഡി വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കും.
ഐടി സേവനങ്ങള്‍ നല്‍കാതെ തന്നെ സിഎംആര്‍എല്‍ കമ്പനി വീണാ വിജയൻ്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയത് എന്തിനാണ് എന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ഈ പണം കളളപ്പണം വെളുപ്പിക്കലിൻ്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇഡി സംശയിക്കുന്നുണ്ട്.



