കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നും പ്രഖ്യാപനം അതിനുശേഷം മാത്രമായിരിക്കും എന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആയുമായുള്ള കൂടിക്കാഴ്‌ച ഉണ്ടായില്ല. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് വിഎം സുധീരന്‍ എത്തി. ജന്‍പത്ത് പത്തിലാണ് കൂടിക്കാഴ്‌ച.
അതേസമയം, മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയില്‍ അറിയിച്ചു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ അല്ല. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞെന്നാണ് വിവരം.
ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്.



