സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ ടിഎൻ പ്രതാപൻ്റെ മൊഴി എടുക്കും. സിറ്റി പൊലീസ് കമ്മീഷണർക്ക് തിങ്കളാഴ്‌ച വിവരങ്ങൾ കൈമാറാൻ നോട്ടീസ് നൽകി. സുരേഷ് ഗോപിക്ക് എതിരെ ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാജരേ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം.
വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ടുണ്ടെന്നും ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റവുമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ആളാണ് സുരേഷ് ഗോപിയെന്ന് പ്രതാപൻ വിമർശിച്ചു. ഗൂഢാലോചനയിൽ സംഘപരിവാറിൻ്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു.
ഇരട്ട വോട്ടുകൾ സഹിതം ഉള്ള ക്രമക്കേടുകൾക്ക് എതിരെ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ടിഎൻ പ്രതാപൻ വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണർക്ക് ഇക്കാര്യങ്ങൾ കൂടി ഉന്നയിച്ചാണ് പരാതി നൽകിയത്. വരണാധികാരിയായ ജില്ലാ കളക്ടറുടെ കയ്യിൽ പ്രാഥമിക വിവരങ്ങൾ തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചതായി ടിഎൻ പ്രതാപൻ പറഞ്ഞു.



