ന്യൂഡൽഹി: ബിജെപിയിൽ നിന്ന് വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, “ചൈന നമ്മുടെ ശത്രുവല്ല” എന്ന മുതിർന്ന നേതാവ് സാം പിട്രോഡയുടെ പ്രസ്‌താവനയിൽ നിന്ന് കോൺഗ്രസ് അകലം പാലിച്ചു. പിട്രോഡ അവതരിപ്പിച്ച അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻ- ചാർജുമായ ജയറാം രമേശ് എക്‌സിൽ പറഞ്ഞു.
“ചൈനയെ കുറിച്ച് ശ്രീ സാം പിട്രോഡ റിപ്പോർട്ട് ചെയ്‌ത അഭിപ്രായങ്ങൾ തീർച്ചയായും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കാഴ്‌ചപ്പാടുകളല്ല. ചൈന നമ്മുടെ ഏറ്റവും വലിയ വിദേശനയം, ബാഹ്യ സുരക്ഷ, സാമ്പത്തിക വെല്ലുവിളി എന്നിവയായി തുടരുന്നു.”
“2020 ജൂൺ 19ന് പ്രധാനമന്ത്രി ചൈനക്ക് പരസ്യമായി നൽകിയ ക്ലീൻ ചിറ്റ് ഉൾപ്പെടെ ചൈനയോടുള്ള മോദി സർക്കാരിൻ്റെ സമീപനത്തെ കോൺഗ്രസ് പാർട്ടി ആവർത്തിച്ച് ചോദ്യം ചെയ്‌തിട്ടുണ്ട്. ചൈനയെ കുറിച്ചുള്ള ഞങ്ങളുടെ ഏറ്റവും പുതിയ പ്രസ്‌താവന 2025 ജനുവരി 28ന് പുറത്തിറങ്ങി. സാഹചര്യം ചർച്ച ചെയ്യാനും ഈ വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനും പാർലമെന്റിന് അവസരം നൽകുന്നില്ല എന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്,” -അദ്ദേഹം കൂട്ടിച്ചേർത്തു.
പിട്രോഡ പറഞ്ഞത്
ഇന്ത്യയുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്നും ചൈനയെ ശത്രുവായി കാണുന്നത് ന്യൂഡൽഹി അവസാനിപ്പിക്കണം എന്നുമാണ് പിത്രോഡ അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. തൊട്ടു പിന്നാലെയാണ് രമേശിൻ്റെ പോസ്റ്റ് വന്നത്.
വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പിട്രോഡ പറഞ്ഞു, -“ആദ്യദിവസം മുതൽ ചൈന ശത്രുവാണെന്ന് അനുമാനിക്കുന്ന രീതി നമ്മൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇത് ചൈനക്ക് മാത്രമല്ല, എല്ലാവർക്കും… ചൈനയിൽ നിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കറിയില്ല. ഒരു ശത്രുവിനെ നിർവചിക്കുന്ന സ്വഭാവം യുഎസിന് ഉള്ളതിനാൽ ഈ വിഷയം പലപ്പോഴും പെരുപ്പിച്ചു കാണിക്കപ്പെടുന്നു.”
കഴിഞ്ഞ വർഷം, രാജ്യത്തിൻ്റെ വൈവിധ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ ഒരു മാസത്തിലേറെയായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചു. ആ പരാമർശങ്ങൾക്ക് ശേഷം വംശീയതയും കൊളോണിയൽ മനോഭാവവും ഉള്ളതായി അദ്ദേഹം ആരോപിക്കപ്പെട്ടു.
തൻ്റെ പരാമർശങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കുകയും ബിജെപി അവ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വാദിക്കുകയും ചെയ്‌തതിന് ശേഷം ജൂണിൽ അദ്ദേഹത്തെ വീണ്ടും നിയമിച്ചു. ഭാവിയിലെ വിവാദങ്ങൾ ഒഴിവാക്കുമെന്ന് പിട്രോഡ “ഉറപ്പ് നൽകിയിരുന്നു” എന്ന് ജയറാം രമേശ് അന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, പിട്രോഡ ഇതിനോട് വിയോജിച്ചു. ഇത് രമേശിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രസ്‌താവിച്ചു.
ഇന്ത്യയുടെ ഒരു ഭാഗം ചൈനയിൽ നഷ്‌ടപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസ്‌താവനക്ക് തൊട്ടു പിന്നാലെയാണ് ചൈനയെ കുറിച്ചുള്ള പിട്രോഡയുടെ പരാമർശം. ബിജെപി സർക്കാർ ഈ വാദം ശക്തമായി നിഷേധിച്ചു.
ബിജെപി എങ്ങനെ പ്രതികരിച്ചു?
ഇന്ത്യയുടെ സ്വത്വത്തിനും നയതന്ത്രത്തിനും പരമാധികാരത്തിനും നേരെയുള്ള ആഴത്തിലുള്ള പ്രഹരമാണ് പിട്രോഡയുടെ പരാമർശമെന്ന് തിങ്കളാഴ്‌ച ബിജെപി വിശേഷിപ്പിച്ചു. പിട്രോഡയുടെ പ്രസ്‌താവനയെ വിമർശിച്ചു കൊണ്ട് ബിജെപി വക്താവ് സുധാൻഷു ത്രിവേദി പിട്രോഡയുടെ വാക്കുകൾ കോൺഗ്രസിൻ്റെ മാനസികാവസ്ഥയെ പ്രതീകപ്പെടുത്തുന്നു എന്ന് പറഞ്ഞു.



