സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്ന എന്‍എസ്എസ് നിലപാടില്‍ ആശങ്കയിലായി കോണ്‍ഗ്രസ് നേതൃത്വം. പരസ്യമായി എന്‍എസ്എസിനെ തള്ളി പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം എന്‍എസ്എസിനെ സമരസപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ആഗോള അയ്യപ്പ സംഗമത്തിലും സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചാണ് എന്‍എസ്എസ് രംഗത്തെത്തിയത്. ഇത് വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനുള്ളില്‍ സൃഷ്‌ടിച്ചിരിക്കുന്നത്.
എന്‍എസ്എസിനെ പരസ്യമായി തള്ളാനോ കൊള്ളാനോ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണത്തില്‍ നിന്നും ഇത് വ്യക്തമാകുന്നു. എന്‍എസ്എസിൻ്റെത് അവസരവാദ നിലപാടാണെന്ന് ഞങ്ങള്‍ പറയില്ല എന്നുള്ള കെ മുരളീധരൻ്റെ പ്രതികരണം വിഷയം എത്ര ആഴത്തില്‍ കോണ്‍ഗ്രസിനെ ബാധിച്ചു എന്നതും വ്യക്തമാക്കുന്നു.
എന്‍എസ്എസിനെ ഇനി എങ്ങനെ വരുതിയിൽ ആക്കും എന്ന ആശയ കുഴപ്പത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. സുകുമാരന്‍ നായരെ സമരസ പെടുത്തുന്നതിന് വേണ്ടി മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാന്‍ ആണ് കോണ്‍ഗ്രസിൻ്റെ ആലോചന.
ഇല്ലാത്തപക്ഷം എന്‍എസ്എസ് എസ്എന്‍ഡിപി പോലെയുള്ള സാമുദായിക സംഘടനകളുടെ സര്‍ക്കാര്‍ അനുകൂല നിലപാട് വരും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന ആശങ്കയും കോണ്‍ഗ്രസിനെ അലട്ടുന്നു.



