എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമുള്ള പുതിയ ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്നു ശക്തമായ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. നിരന്തരം ഉയരുന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതാണ് സംഭവിച്ചത്. ഇത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. കോൺഗ്രസ് നടത്തിയ സസ്‌പെൻഷൻ വെറും നാടകമാത്രം. യഥാർത്ഥത്തിൽ അവർ രാഹുലിനെ സംരക്ഷിക്കുകയാണ്,” ശിവൻകുട്ടി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങാതെ നിൽക്കുന്നത് എൽഡിഎഫിന് ഗുണകരമാണെന്നും കോൺഗ്രസിന്റെ അധാർമ്മിക രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹവും കോൺഗ്രസുമാണെന്നും പാർട്ടി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ശാസ്ത്ര വേദിയിലെ ഒരു പരിപാടിയിൽ രാഹുലിനൊപ്പം വേദി പങ്കിട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “അതേ, ഞാൻ വേദിയിൽ ഉണ്ടായിരുന്നു. പക്ഷേ കുട്ടികളെ നിരാശപ്പെടുത്താതിരിക്കാൻ മാത്രമാണ് ഇറങ്ങി പോകാതിരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.



