...
Home News Kerala തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

പിണറായിക്കും എംവി ഗോവിന്ദനും എതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ഉയര്‍ന്നു

235

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ തുടങ്ങും.

പിണറായിക്കും എംവി ഗോവിന്ദനും എതിരെ കണ്ണൂരില്‍ ഫ്‌ളക്‌സ് ഉയര്‍ന്നു. കണ്ണൂര്‍ കോളയാട് ഈരായികൊല്ലിയിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്. പാര്‍ട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്‌ലക്‌സില്‍ പറയുന്നത്. പി ജയരാജൻ്റെയും എം സ്വരാജിൻ്റെയും ചിത്രങ്ങള്‍ ഫ്‌ലെക്‌സിലുണ്ട്. നയിക്കാന്‍ ഇവരുണ്ടെങ്കില്‍ കൂടെ ഞങ്ങളും ഉണ്ടെന്ന് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ഏത് രാഷ്ട്രീയ തരംഗത്തിലും ഇളകാത്ത എല്‍ഡിഎഫിൻ്റെ പൊന്നാപുരം കോട്ടകളെന്ന വിശേഷണം പയ്യന്നൂരിനും തളിപ്പറമ്പിനും ഇന്നലത്തോടെ അന്യമായി. പതിറ്റാണ്ടുകളായി സിപിഐഎം കുത്തകയാക്കി വെച്ചിരുന്ന ഈ മണ്ഡലങ്ങളിലാണ് കണ്ണൂരിലെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണന്‍, ടിഐ. മധുസൂദനനെ 7,000ത്തിലധികം വോട്ടുകള്‍ക്കാണ് പയ്യന്നൂരില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ 49,000 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷം മറികടന്നാണ് ഈ മുന്നേറ്റം.

ആദ്യ റൗണ്ട് ഒഴികെ മറ്റെല്ലാ ഘട്ടങ്ങളിലും ടികെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ ആധിപത്യം പുലര്‍ത്തി. സിപിഐഎം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി മേധാവിത്വം നേടിയതോടെ ഭൂരിപക്ഷം 12,000 കടന്നു.

അതേസമയം, എല്‍ഡിഎഫിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭൂരിപക്ഷം പകുതിയിലധികം കുറഞ്ഞു. വോട്ടെണ്ണലിൻ്റെ ആദ്യ ആറ് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുല്‍ റഷീദ് ലീഡ് നിലനിര്‍ത്തിയത് എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക കൂട്ടിയെങ്കിലും 19000 വോട്ടിന് പിണറായി വിജയന്‍ ജയിച്ചു കയറി.

കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയ മട്ടന്നൂരിലും ഇടതിന് അടിതെറ്റി. 60,000ത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന് 14,000ത്തിലേക്ക് ചുരുങ്ങി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.